
ന്യൂഡൽഹി: ഒരുകാലത്ത് പഞ്ചാബിലെ പാർട്ടി മുഖമായിരുന്ന മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിവരുമെന്ന് സൂചന. ഇതുസംബന്ധിച്ച വാർത്തകൾ അമരീന്ദർ നിഷേധിച്ചു. എന്നാൽ ചർച്ച നടത്തിയെന്ന് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ അമരീന്ദർ മുതിർന്ന കോൺഗ്രസ് നേതാവും തന്റെ പഴയ സഹപ്രവർത്തകനുമാണെന്നും ഹൂഡ പറഞ്ഞു.
അടുത്തകൊല്ലം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേവൽ സിംഗ് ധില്ലനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചതോടെയാണ് അമരീന്ദർ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായത്. ഇത് നിഷേധിച്ച അമരീന്ദർ പുതിയ നേതൃത്വത്തിന് ശക്തമായ പിന്തുണ നൽകുമെന്ന് പറഞ്ഞിരുന്നു.
എങ്കിലും ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലുകളിൽ അദ്ദേഹം തൃപ്‌തനല്ലെന്നാണ് വിവരം. കോൺഗ്രസിലായിരുന്നപ്പോൾ പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ അഭിപ്രായം പതിവായി തേടിയെന്നും ബി.ജെ.പിയിൽ സംസ്ഥാന നേതാക്കളുമായി കൂടിയാലോചന കുറവാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
അതിനിടെ രാഹുൽ ഗാന്ധി തനിക്ക് ജന്മദിനാശംസകൾ നേർന്നെന്നും ബന്ധുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചെന്നും അമരീന്ദർ പറഞ്ഞത് ശ്രദ്ധേയമായി.
ബി.ജെ.പി നേതാക്കളിൽ നിന്ന് സമാനമായ പെരുമാറ്റം ഉണ്ടാകാറില്ലെന്നും പറഞ്ഞു.
2022ൽ കോൺഗ്രസുമായി വേർപിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും ക്ളച്ചു പിടിക്കാതെ അമരീന്ദർ ബി.ജെ.പിയിൽ ചേരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |