
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ എം.എൽ.എ അറസ്റ്റിൽ. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ തൂത്തുക്കുടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂൺ 20ന് ആത്തൂരിൽ നടന്ന ഡി.എം.കെ പൊതുയോഗത്തിൽ അനിത രാധാകൃഷ്ണൻ മോശം പരാമർശം നടത്തിയെന്നാണ് കേസ്. ടി.വി.കെ ഭാരവാഹിയുടെ പരാതിയിൽ ജൂൺ 23ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ കടുത്ത ഭാഷയിലാണ് എം.എൽ.എയെ വിമർശിച്ചത്. വിജയ് സാധാരണക്കാരനല്ലെന്നും ഒരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട മര്യാദ ഇതല്ലെന്നും കോടതി വിമർശിച്ചു. മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മോശം ഭാഷ ഉപയോഗിക്കാൻ കഴിയുന്നതെന്നും ചോദിച്ചു.
മുഖ്യമന്ത്രിയുടെ സിനിമാ പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തികച്ചും അനാവശ്യമാണ്.1967 മുതൽ സിനിമാ മേഖലയിലുള്ള നേതാക്കളെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
അറസ്റ്റിന് പിന്നാലെ തൂത്തുക്കുടിയിൽ വ്യാപക പ്രതിഷേധമുയർന്നു. കോർപ്പറേഷൻ മേയർ ജഗൻ പെരിയസാമിയുടെ നേതൃത്വത്തിൽ ഡി.എം.കെ പ്രവർത്തകർ എസ്.പി ഓഫീസിന് മുന്നിൽ തടിച്ചുകൂടി. ആത്തൂരിലും പ്രവർത്തകർ റോഡ് ഉപരോധിച്ച് പൊലീസുമായി വാക്കേറ്റമുണ്ടായി. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |