
ന്യൂഡൽഹി: നീറ്റ് ക്രമക്കേട് വിവാദത്തിൽ ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടതിൽ ആഹ്ളാദം പങ്കിട്ട് പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകനും സമര നായകരിൽ ഒരാളുമായ സോനം വാങ്ചുക്.
തെരുവുകളിൽ നിന്ന് ഉയർന്നുവന്ന ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്റെ രാജി. ഭയത്തെ അതിജീവിച്ച് സമരവേദിയിലേക്ക് ഒഴുകിയെത്തിയ യുവാക്കൾക്കും ജെൻ സി തലമുറയ്ക്കും സി.ജെ.പിക്കും അഭിനന്ദനം.
ആശുപത്രിയിൽ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് അദ്ദേഹം എക്സിൽ കുറിപ്പിട്ടത്. സി.ജെ.പി. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്ദർ മന്ദറിലെ സമരവേദിയിലെത്തി നിരാഹാരം അനുഷ്ഠിച്ച വാങ്ചുക്കിന്റെ നീക്കമാണ് സമരത്തിന്റെ തലവര മാറ്റിയത്.
22 ദിവസത്തോളം നിരാഹാരം കിടന്ന അദ്ദേഹത്തെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരത്തിന്റെ ഗതിമാറി. പിന്നാലെ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതും കേന്ദ്രത്തിന് തിരിച്ചടിയായി. ഇതോടെ രാജ്യവ്യാപകമായി പടർന്ന സമരം ഒടുവിൽ ധർമേന്ദ്ര പ്രധാൻെ രാജിയിൽ കലാശിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |