
ന്യൂഡൽഹി: ജന്ദർമന്ദറിൽ സമരം നടത്തിയ കോക്രോച്ച് പാർട്ടിയിൽനിന്ന് അകലം പാലിച്ചുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ വിഷയം ഏറ്റെടുത്തതിനാൽ ധർമേന്ദ്ര പ്രധാന്റെ രാജി കോൺഗ്രസിനും രാഷ്‌ട്രീയ നേട്ടമായി. പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ചതും മഹാത്മാഗാന്ധി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിപക്ഷ എം.പിമാർക്കൊപ്പം ഉപവസിച്ചതും അടക്കം അപൂർവ സമരമുറകളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കളംനിറഞ്ഞത് മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ആവേശം പകർന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഗൗരവം രാജ്യവ്യാപകമായി ചർച്ചയാക്കാനുള്ള എ.ഐ.സി.സി തീരുമാനത്തെ തുടർന്ന് രാജസ്ഥാനിലെ കോട്ടയിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തിയ സംവാദം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ജന്ദർമന്ദറിൽ കോക്രോച്ച് പാർട്ടി നടത്തുന്ന സമരത്തിൽ നിന്ന് പാർട്ടി അകലം പാലിക്കുകയും ചെയ്‌തു. മുതിർന്ന നേതാവ് പവൻ ഖേര സമരവേദിയിൽ സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയെ സന്ദർശിച്ചതല്ലാതെ പാർട്ടി അവർക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചില്ല.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പിറന്നാൾ ആഘോഷത്തിനെന്ന വ്യാജേനെ പാർട്ടി എം.പിമാരെ സംഘടിപ്പിച്ച് പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ചത് പ്രതികരിക്കാതെ അവഗണിക്കുന്ന പ്രധാനമന്ത്രിയുടെ പതിവ് തന്ത്രത്തിനേറ്റ പ്രഹരമായിരുന്നു.
ഏറ്റവും വലിയ സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഏറ്റവും വലിയ ഇന്റലിജൻസ് വീഴ്‌ചയുമായി. അത്രയും രഹസ്യമായാണ് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്. ജന്ദർമന്ദറിലെ വിദ്യാർത്ഥി സമരത്തെ നേരിടാൻ വിയർപ്പൊഴുക്കിയ ഡൽഹി പൊലീസിന് കോൺഗ്രസിന്റെ പ്രതിഷേധം വൻ തലവേദനയുമായി. അതിന്റെ പേരിലെ പൊലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും നടത്തി.
സി.ജെ.പിയുടെ പേരു പറയാതെ വിദ്യാർത്ഥികൾക്കൊപ്പമെന്ന സന്ദേശം നൽകിയതിനൊപ്പം ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഗൺ പെല്ലറ്റ് തറച്ച വിദ്യാർത്ഥിയെയും ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെയും കൂട്ടി കഴിഞ്ഞ ദിവസങ്ങളിൽ തെരുവിൽ നടത്തിയ വാർത്താ സമ്മേളനങ്ങൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും രാഷ്‌ട്രീയ മൈലേജ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |