
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ അന്വേഷണം നടത്തിയ കമ്മിഷൻ മുൻ അധ്യക്ഷനും പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (90) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11-ന് ചണ്ഡീഗഡിൽ നടക്കും.
1964-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.
1987 ഫെബ്രുവരിയിൽ പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1997-ൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 1998-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി.
1992 ഡിസംബർ 16ന് ബാബ്റി മസ്ജിദ് കേസ് അനേഷിക്കാൻ രൂപവത്കരിച്ച ഏകാംഗ കമ്മിഷന്റെ അധ്യക്ഷനായി. സംഭവത്തിന്റെ പശ്ചാത്തലവും ഉത്തരവാദിത്തവും പരിശോധിക്കാനായിരുന്നു ചുമതല. മൂന്നു മാസമായിരുന്നു കാലാവധി.48 തവണ കാലാവധി നീട്ടി നൽകി.
17 വർഷത്തിനു ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അന്വേഷണ കമ്മിഷനുകളിൽ ഒന്നായി ലിബർഹാൻ കമ്മിഷൻ മാറുകയും ചെയ്തു.
റിപ്പോർട്ടിൽ സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളുടെയും സംഘടനകളുടെയും പങ്കിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |