
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള മാർഗരേഖയ്ക്ക് നന്ദൻ നിലേകനി സമിതി അന്തിമ രൂപം നൽകി. ഒറ്റ ദിവസം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നത് മാറ്റും. പകരം അഞ്ച്, ആറ് ദിവസങ്ങളിലായി 12 -14 ഷിഫ്റ്റുകളിൽ നടത്താനാണ് സാദ്ധ്യത.
പ്രതിവർഷം 15 ലക്ഷത്തിലേറെ പേർ പങ്കെടുക്കുന്ന ജെ.ഇ.ഇ പരീക്ഷ സമാനമായ രീതിയിൽ വിജയകരമായി നടത്തുന്നുണ്ട്. ഇത് മാതൃകയാക്കും. ജെ.ഇ.ഇ പരീക്ഷാ രീതിക്ക് സുപ്രീംകോടതിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ കുറവ് ഓൺലൈൻ പരീക്ഷയ്ക്ക് വെല്ലുവിളിയാണ്. ഇതു പരിഹരിക്കാൻ രാജ്യവ്യാപകമായി സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിൽ 1,000 പരീക്ഷാകേന്ദ്രങ്ങൾ സ്ഥിരമായി സജ്ജമാക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റും. സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് കേന്ദ്രശൃംഖല ഒരുക്കും. പൊതുപരീക്ഷാ സംവിധാനങ്ങൾ പരിഷ്‌കരിക്കാനും സുരക്ഷിതമാക്കാനും ജൂലായ് 27നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലേകനി അദ്ധ്യക്ഷനായ ആറംഗ ഉന്നതതല സമിതി പ്രഖ്യാപിച്ചത്. ശുപാർശ സമർപ്പിക്കാൻ ഒക്‌ടോബർ അവസാനം വരെ സമയമുണ്ട്. എന്നാൽ ഒരു മാസം മുമ്പേ ശുപാർശ സമർപ്പിക്കാനാണ് സമിതിയുടെ നീക്കം. അടുത്ത പരീക്ഷ കമ്പ്യൂട്ടറിലാക്കുകയാണ് ലക്ഷ്യം.
പൊതുജനങ്ങൾക്കും
നിർദ്ദേശം സമർപ്പിക്കാം
പരീക്ഷാ നടപടിക്രമം, ഡാറ്റാ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം, ചോദ്യപേപ്പർ സുരക്ഷ എന്നിവയിൽ സമിതി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം തേടി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരീക്ഷാ ഏജൻസികൾ, സാങ്കേതികവിദഗ്ദ്ധർ, വ്യവസായ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ് അവസരം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ അഭിപ്രായങ്ങൾ സമർപ്പിക്കാം. സെപ്തംബർ 13 ആണ് അവസാന തീയതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |