
ന്യൂഡൽഹി:വായ്‌പാകുടിശ്ശികയുള്ള വാഹനങ്ങൾ ബലപ്രയോഗത്തിലൂടെ ധനകാര്യസ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരേ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി. വായ‌്‌പാകുടിശ്ശികയുളളവരെ ശല്യപ്പെടുത്താനും, തട്ടിപ്പുമാർഗങ്ങളിലൂടെ വാഹനങ്ങൾ പിടിച്ചെടുക്കാനും ധനകാര്യസ്ഥാപനങ്ങൾക്ക് അധികാരമില്ല. നിയമമാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. വാഹനം വിൽക്കുന്നുവെങ്കിൽ മുൻകൂർ നോട്ടീസ് നൽകണം. വിൽപനയ്‌ക്കു മുൻപ് കുടിശ്ശിക അടച്ചുതീർക്കാൻ അവസരം നൽകണമെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഈടായി നൽകിയവാഹനങ്ങൾ പിടിച്ചെടുക്കുന്നത് തടയാനുള്ള മാർഗരേഖ ആർ.ബി.ഐ പുറത്തിറക്കണം.
നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട്
ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി നിയോഗിച്ച അജ്ഞാതസംഘം ട്രക്ക് തട്ടിയെടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. സ്ഥാപനം ട്രക്ക് ഉടമയ്‌ക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം. പുലർച്ചെ 1 മണിക്ക് സ്റ്റിയറിംഗ് ലോക്ക് പൊട്ടിച്ചാണ് വാഹനം കൊണ്ടുപോയത്. ഉപജീവനമാർഗം ഇല്ലാതാക്കിയതും മാനസികബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോൾ നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരനായ ഉത്തർപ്രദേശ് സ്വദേശി ഹരിദത്തശർമ്മയുടെ വായ്‌പ അക്കൗണ്ടുകൾ ക്ലോസ് ചെയ്യണം. വാഹനം വിറ്റപ്പോൾ ലഭിച്ച നാലരലക്ഷം രൂപ 6% വാർഷികപലിശ സഹിതം അദ്ദേഹത്തിന് കൊടുക്കണമെന്നും നിർദ്ദേശിച്ചു. 2019ലാണ് വാഹനവായ്‌പയെടുത്തത്. തിരിച്ചടവ് മുടങ്ങിയിരുന്നു. 2023ലാണ് വാഹനം നാലംഗസംഘം കൊണ്ടുപോയത്. അന്വേഷണത്തിൽ ധനകാര്യസ്ഥാപനം വാഹനം വിറ്റുവെന്ന് മനസിലാക്കി. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലനടപടിയില്ലാത്തതിനാൽ
സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |