
ചെന്നെെ: താൻ രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമല്ലെന്നും വർഷങ്ങളായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും നടൻ രജനികാന്ത്. ചെന്നെെയിലെ പോയസ് ഗാർഡനിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിനെ സന്ദർശിച്ചതിനെ തുടർന്ന് രജനികാന്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. താനും സ്റ്റാലിനും വളരെ നല്ല സുഹൃത്തുക്കളാണെന്നും അതിനാലാണ് കൂടിക്കാഴ്ച നടത്തിയതെന്നും നടൻ വ്യക്തമാക്കി. വിജയ്‌യോട് എനിക്ക് അസൂയയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്നെക്കുറിച്ച് ചില വിമർശനങ്ങൾ ഉയരുന്നത് കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ മാദ്ധ്യമങ്ങളെ കാണാൻ ഞാൻ തയ്യാറായത്. വിജയ് മുഖ്യമന്ത്രി ആയതിൽ എനിക്ക് അസൂയ ഉണ്ടെന്നാണ് പലരും പറയുന്നത്. ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ രാഷ്ട്രീയം വിട്ടതാണ്. ഞാനും വിജയും തമ്മിൽ 28 വർഷത്തെ പ്രായവ്യത്യാസമുണ്ട്. എനിക്ക് അദ്ദേഹത്തോട് അസൂയയില്ല. രണ്ട് വലിയ പാർട്ടികളെ തോൽപ്പിച്ചാണ് വിജയ് അധികാരത്തിലെത്തിയത്. അതിൽ ഞെട്ടലും സന്തോഷവുമാണ് എനിക്കുള്ളത്. അസൂയയില്ല. 51വയസിൽ വിജയ് മുഖ്യമന്ത്രിയായത്. അദ്ദേഹത്തിൽ എനിക്ക് ഒരുപാട് പ്രകീക്ഷയുണ്ട്. എന്റെ ഭാഗത്ത് നിന്ന് വിജയ്ക്ക് എല്ലാ ആശംസകളും നേരുന്നു. സ്റ്റാലിന്റെയും എന്റെയും സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണ്. അതിനാലാണ് അദ്ദേഹത്തെ കാണാൻപോയത്'- രജനികാന്ത് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |