പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ജൂണ്‍ ആദ്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം. ജൂലായ് മാസം ഒന്നാം തീയതി മുതല്‍ യാതൊരു നിയന്ത്രണങ്ങളും നിലവിലുണ്ടാകില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണ സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജൂലായ് ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റ് പ്രതിസന്ധികളില്ലെന്നും കേന്ദം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ മാസം 12ാം തീയതിയാണ് മുന്‍കരുതലിന്റെ ഭാഗമായുള്ള താത്കാലിക നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ പമ്പുകളില്‍ നിന്നു പെട്രോളും ഡീസലും വാങ്ങുന്നതിനായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പകരം മൊത്ത വിതരണ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താനായിരുന്നു ഉത്തരവിലെ നിര്‍ദേശം.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ വഴിയുള്ള പെട്രോള്‍, ഡീസല്‍ വില്‍പനയും വിതരണവും നിയന്ത്രിക്കാനായിരുന്നു ഉത്തരവ്. എണ്ണ വിപണന കമ്പനികളോടും ഇന്ധന ചില്ലറ വില്‍പ്പനക്കാരോടും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള മൊത്തം വാങ്ങലുകള്‍ 90 ദിവസം വരെ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |