SignIn
Kerala Kaumudi Online
Saturday, 04 July 2026 1.13 PM IST

ആരും സ്വപ്‌നം കാണുന്ന ജോലികള്‍ ഉപേക്ഷിച്ചു; സാധാരണക്കാരന്റെ തൊഴില്‍ തിരഞ്ഞെടുത്തു, കാരണമുണ്ടെന്ന് യുവാവ്

READ ENGLISH VERSION
job

ബംഗളൂരു: പഠനം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടിയാല്‍ പിന്നെ ആ മേഖലയില്‍ പരമാവധി തിളങ്ങുക. ഏതൊരു യുവാവിന്റേയും സ്വപ്‌നം അതായിരിക്കും. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ഒന്നിലധികം ജോലികള്‍ കിട്ടിയിട്ടും അതെല്ലാം ഉപേക്ഷിച്ച യുവാവ് ഇപ്പോള്‍ ചെയ്യുന്നത് സാധാരണക്കാരുടെ തൊഴിലുകളിലൊന്നായ ഓട്ടോ ഡ്രൈവറുടെ പണിയാണ്. ടെക് ഭീമനായ ആപ്പിള്‍, നിരവധി ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ലക്ഷങ്ങളായിരുന്നു ശമ്പളം. എന്നാല്‍ അതെല്ലാം ഉപേക്ഷിക്കാന്‍ രാകേഷിന് ഒരു കാരണമുണ്ട്.

എല്ലാവിധ ആഡംബരവും നിറഞ്ഞതായിരുന്നു ആപ്പിളില്‍ ജോലി ചെയ്യുമ്പോള്‍ രാകേഷിന്റെ ജീവിതം. അവിടം വിട്ട് പിന്നീട് ബാങ്കിംഗ് മേഖലയിലേക്കും നിര്‍മാണ കമ്പനികളിലേക്കും ഉന്നത സ്ഥാനത്തുള്ള പോസ്റ്റുകളില്‍ ജോലി ചെയ്തു. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളാണ് ഓട്ടോ ഡ്രൈവറാക്കി മാറ്റിയതെന്ന് രാകേഷ് പറയുന്നു. ആരും സ്വപ്‌നം കാണുന്ന ആറക്ക ശമ്പളവും മറ്റ് ആഡംബരവും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും തനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് രാകേഷ് പറയുന്നത്.

ഒരുപാട് ആലോചിച്ചതിന് ശേഷമാണ് താന്‍ കോര്‍പ്പറേറ്റ് ബന്ധങ്ങള്‍ അവസാനിപ്പിച്ചതെന്നും യുവാവ് വെളിപ്പെടുത്തി. ഉയര്‍ന്ന ശമ്പളവും ജോലിയും മാത്രമല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ജീവിതത്തില്‍നിന്ന് സന്തോഷവും സമാധാനവും നഷ്ടമായ ദിവസങ്ങളിലായിരുന്നു ആ തിരിച്ചറിവ്. മറ്റുള്ളവരെ പ്രീതിപ്പെടുത്തി മാത്രമാണ് അക്കാലങ്ങളില്‍ ജീവിച്ചത്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സന്തോഷം മാത്രം ഉണ്ടായിരുന്നില്ല. കോര്‍പറേറ്റ് ലോകം കൃത്രിമത്വം മാത്രം നിറഞ്ഞതാണെന്ന് പിന്നീട് മനസിലാക്കി.

ഓഫീസില്‍ മാത്രമല്ല, വീട്ടിലും നിരന്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നതോടെ മാനസികമായും തളര്‍ന്നു. കാലക്രമേണ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ നിംഹാന്‍സിലും വിക്ടോറിയ ആശുപത്രിയിലും ചികിത്സ തേടി. ദീര്‍ഘകാലം മരുന്നുകളെ മാത്രം ആശ്രയിക്കേണ്ടിവന്നു. മണിക്കൂറുകളോളം ഒരു സ്ഥലത്ത് അനങ്ങാതെ ഇരിക്കുമായിരുന്നു. ആറോ ഏഴോ മണിക്കൂര്‍ മനസ്സില്‍ ഒരു ചിന്ത മാത്രമായിരിക്കും. വീട്ടില്‍ മാത്രം ഒതുങ്ങികൂടി' -രാകേഷ് പറയുന്നു.

കോര്‍പ്പറേറ്റ് ലോകത്തെ ജോലി ഉപേക്ഷിച്ച ശേഷം നിരവധി ജോലികള്‍ ചെയ്തുവെന്നും തന്റെ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കഴിഞ്ഞുവെന്നും രാകേഷ് പറയുന്നു. നിരവധി ആയോധന കലകള്‍ പഠിക്കാനും സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ നേടാനും കഴിഞ്ഞത് വ്യക്തിയെന്ന നിലയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു. ടാക്‌സി ഡ്രൈവര്‍, ജിം അസിസ്റ്റന്റ്, ടോയ്‌ലെറ്റ് ക്ലീനിംഗ് പോലുള്ള ജോലികള്‍ വരെ ചെയ്തുവെന്നും യുവാവ് പറയുന്നു. സ്വാതന്ത്ര്യവും സന്തോഷവും ശമ്പളത്തിനും പദവിക്കും അപ്പുറമാണെന്നും ലക്ഷ്യം കണ്ടെത്തുന്നതിലും സ്വയം വീണ്ടെടുക്കുന്നതിലുമാണ് ഏറ്റവും സന്തോഷമെന്നും രാകേഷ് പറഞ്ഞുവയ്ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360