
തൃശൂർ ടൈറ്റാൻസ് ടീമുടമ തിരുവനന്തപുരം സ്വദേശി സജ്ജാദ് സേട്ട്
തിരുവനന്തപുരം : ടീമിന്റെ പേര് തൃശൂർ ടൈറ്റാൻസ് എന്നാണെങ്കിലും കെ.സി.എല്ലിലെ കിരീടനേട്ടത്തിൽ തലസ്ഥാന നഗരത്തിനും അഭിമാനിക്കാം. കാരണം ടൈറ്റാൻസിന്റെ ടീമുടമകൾ തിരുവനന്തപുരത്തുകാരായ സജ്ജാദ് സേട്ടും സഹോദരങ്ങളും മാതാവുമാണ്. ജവഹർ നഗറിൽ ജനിച്ചുവളർച്ച സജ്ജാദ് നഗരത്തിലെ ബിസിനസ് പ്രമുഖരിൽ മുൻനിരയിലാണിന്ന്. കയറ്റുമതി ബ്രാൻഡായ ഫിനെസ് ഗ്രൂപ്പിന്റേയും ഹോട്ടൽ ഡി ടൂറിന്റെയും ഉടമയായ സജ്ജാദിന് ചെറുപ്പം മുതൽ ക്രിക്കറ്റ് ലഹരിയായിരുന്നു.
എ ഡിവിഷൻ വരെ ക്രിക്കറ്റ് കളിച്ചിരുന്ന സജ്ജാദ് പിന്നീട് ബിസിനസ് രംഗത്തേക്ക് മാറിയപ്പോഴും ക്രിക്കറ്റിനോടുള്ള ബന്ധം വിച്ഛേദിച്ചില്ല. തന്നോടൊപ്പം കളിച്ചിരുന്നവരും അല്ലാത്തവരുമായ മുൻകാല കളിക്കാർക്കൊപ്പം വെറ്ററൻസ് ടീമുണ്ടാക്കി കളി തുടർന്നു. ജില്ലാ ഡിവിഷനിലെയും ക്ളബ് ഉടമയാണ്. കെ.സി.എൽ തുടങ്ങിയപ്പോൾ ഒരു ടീമിനെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത് ക്രിക്കറ്റിനോടുള്ള ഇഷ്ടവും വളർന്നുവരുന്ന താരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നആഗ്രഹവുമാണെന്ന് സജ്ജാദ് കേരള കൗമുദിയോട് പറഞ്ഞു.മൂന്ന് സീസണിലും ചെറുപ്പക്കാർക്കാണ് കൂടുതൽ അവസരം നൽകിയത്. കഴിഞ്ഞ തവണ ടൈറ്റാൻസ് കൊണ്ടുവന്ന സിബിൻ ഗിരീഷ് ഇക്കുറി ഏറ്റവും വിലേയറിയ താരമായപ്പോൾ ഏറ്റവും സന്തോഷിച്ചത് താനാണെന്നും സജ്ജാദ് പറയുന്നു.
തലസ്ഥാനത്തും ആഘോഷം
ടൈറ്റാൻസ് ടീമിന്റെ വിജയാഘോഷം തൃശൂരിനാെപ്പം തിരുവനന്തപുരത്തും നടത്താനാണ് തീരുമാനമെന്ന് സജ്ജാദ് സേട്ട് റഞ്ഞു. ഈ ആഴ്ചയിലാകും വിജയാഘോഷം. ടൈറ്റാൻസിന്റെ ഉടമകൾ മാത്രമല്ല പ്രധാനതാരങ്ങളായ അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, എ.കെ അർജുൻ,ബിജു നാരായൺ, ശരത്ചന്ദ്രപ്രസാദ് എന്നിവരൊക്കെ തിരുവനന്തപുരത്തുകാരാണ്.
ടൈറ്റാൻസ് ടീമിന് തലസ്ഥാന നഗരിയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇനിയുള്ള സീസണുകളിലും യുവതാരങ്ങൾക്ക് അവസരം നൽകി, കേരള ക്രിക്കറ്റിന് മികച്ച താരങ്ങളെ സംഭാവന ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബ ദ്ധരാണ്.
- സജ്ജാദ് സേട്ട്, തൃശൂർ ടൈറ്റാൻസ് ടീമുടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |