SignIn
Kerala Kaumudi Online
Friday, 11 September 2026 6.23 AM IST

ഇനിയെങ്കിലും സഞ്ജു...

india-cricket

ഇന്ത്യ ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന് കാൻബറയിൽ

ഒരു ജയമെങ്കിലും നേടി ആശ്വാസം കണ്ടെത്താൻ ഇന്ത്യ

സഞ്ജു സാംസണിന് ഇന്ന് അവസരം നൽകിയേക്കും

കാൻബെറ : ആസ്ട്രേലിയയിലെത്തി ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരമ്പരയിൽ ഒരു വിജയമെങ്കിലും കണ്ടെത്താനുള്ള അവസാന അവസരമാണിന്ന്.മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാനമത്സരം ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.10 മുതൽ കാൻബെറയിലാണ് നടക്കുക.

സിഡ്നിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും കണക്കിലേറെ റൺസ് വഴങ്ങി ചേസ് ചെയ്ത് തോറ്റത്വിരാട് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസം തകർത്തിട്ടുണ്ട്. കൊവിഡിന്റെ വരവിന് ശേഷം നടന്ന ആദ്യ പരമ്പരയിൽ ടീമെന്ന നിലയിലെ പ്രകടനത്തിലെ നിലവാരക്കുറവാണ് വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാനും വരാനിരിക്കുന്ന ട്വന്റി-20,ടെസ്റ്റ് പരമ്പരകളെ ധൈര്യത്തോടെ നേരിടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ബാറ്റിംഗിനെ ഏറെ അലട്ടുന്നുണ്ട്.പകരം ഓപ്പണിംഗിന് അവസരം നൽകിയ മയാങ്ക് അഗർവാൾ രണ്ട് മത്സരങ്ങളിലും അവസരത്തിനൊത്ത് ഉയർന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തണമെന്ന് സച്ചിൻ ടെൻഡുൽക്കർതന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.കെ.എൽ രാഹുലിനെ ഓപ്പണിംഗിന് ഇറക്കണമെന്നാണ് സച്ചിൻ പറയുന്നത്.

മയാങ്കിന് പകരം രാഹുലിനെ ഓപ്പണറാക്കുകയാണെങ്കിൽ മദ്ധ്യനിരയിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.സഞ്ജുവിനെ ആദ്യം ട്വന്റി-20 പരമ്പരയിലേക്ക് മാത്രമാണ് ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് ഏകദിനത്തിലേക്കും ഉൾപ്പെടുത്തുകയായിരുന്നു.ആ സ്ഥിതിക്ക് ഒരു ഏകദിനത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

ബാറ്റിംഗിനേക്കാൾ ഇന്ത്യയെ അലട്ടുന്നത് ബൗളിംഗാണ്.മികച്ച പേസർമാരായ ഷമിയും ബുംറയും ശരാശരിയിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് സിഡ്നിയിൽ കണ്ടെത്തത്. ഇരുവർക്കും പിന്തുണ നൽകാൻ മൂന്നാം പേസറായ നവ്ദീപ് സെയ്നിക്ക് കഴിയാതെപോയതാണ് വലിയ പ്രശ്നം. അതുകൊണ്ടാണ് ഒരു വർഷത്തിലേറെയായി ബൗളിംഗ് ചെയ്യാതിരുന്ന ഹാർദിക്ക് പാണ്ഡ്യയെക്കൊണ്ട് രണ്ടാം ഏകദിനത്തിൽ അഞ്ചോവർ എറിയിക്കേണ്ടിവന്നത്. ആദം സാംപ മികവ് കാട്ടുന്ന പിച്ചിൽ യുസ്‌വേന്ദ്ര ചഹലിനും രവീന്ദ്ര ജഡേജയ്ക്കും പിഴയ്ക്കുന്നതും ക്യാപ്ടൻ കൊഹ്‌ലിയെ അലട്ടുന്നു. സെയ്നിക്ക് പകരക്കാരനായി ടി.നടരാജനെ കളിപ്പിച്ചേക്കും.

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ബാറ്റ്സ്മാൻ ഡേവിഡ് വാർണറെക്കൂടാതെയാണ് ആസ്ട്രേലിയ കളിക്കാനിറങ്ങുന്നത്. അടിവയറ്റിന് പരിക്കേറ്റ വാർണർ ട്വന്റി-20 പരമ്പരയിലും ഉണ്ടാവില്ല.രണ്ട് മത്സരങ്ങളിലും വാർണർ (69,83) അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.

5

തുടർച്ചയായ അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യ തോറ്റിരിക്കുന്നത്. ഈ വർഷമാദ്യം നടന്ന ന്യൂസിലാൻഡ് പര്യടനത്തിലെ ഏകദിന പരമ്പര 0-3ന് തോറ്റിരുന്നു.

66

റൺസിനായിരുന്നു ആദ്യ ഏകദിനത്തിലെ തോൽവി.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 374/6 എന്ന സ്കോർ ഉയർത്തി.ഫിഞ്ചും (114),സ്മിത്തും (105) സെഞ്ച്വറികളും വാർണർ അർദ്ധസെഞ്ച്വറിയും (69) നേടി. ഇന്ത്യയുടെ മറുപടി 308/8ലൊതുങ്ങി.ധവാൻ (74),ഹാർദിക്ക് പാണ്ഡ്യ (90) എന്നിവരാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്.ഇന്ത്യൻ ബൗളർമാരിൽ ബുംറയും സെയ്നിയും ചഹലും നന്നായി തല്ലുകൊണ്ടു.ഓസീസിന് വേണ്ടി സ്പിന്നർ സാംപ നാലുവിക്കറ്റുകളും പേസർ ഹേസൽവുഡ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

51

റൺസിനായിരുന്നു രണ്ടാം തോൽവി.വീണ്ടും ടോസ് നേടി ആസ്ട്രേലിയ ബാറ്റിംഗിനിറങ്ങി നാലുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 389 റൺസ് !.സ്മിത്തിന്റെ രണ്ടാം സെഞ്ച്വറിയും (104) വാർണർ (83), ഫിഞ്ച് (60),ലബുഷാനെ (70),മാക്സ്‌വെൽ(63) എന്നിവരുടെ അർദ്ധസെഞ്ച്വറികളുമാണ് വെടിക്കെട്ടൊരുക്കിയത്.ഇന്ത്യൻ നിരയിൽ കൊഹ‌്ലി(89),രാഹുൽ (76) എന്നിവർ മാത്രമാണ് പൊരുതിനോക്കിയത്.ഇത്തവണ ഷമി ഉൾപ്പടെ പൊതിരെ തല്ലുവാങ്ങിക്കൂട്ടി.

തോൽവികൾ ഇങ്ങനെ

350ലേറെ റൺസ് ലക്ഷ്യവുമായാണ് രണ്ട് മത്സരങ്ങളിലും ഇന്ത്യ ബാറ്റുചെയ്യാനിറങ്ങിയത്.300ൽ പുറത്ത് റൺസ് സ്കോർ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും തോൽവി ഒഴിവാക്കാനാകുമെന്ന് മത്സരങ്ങളുടെ ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ല. ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് ലക്ഷ്യബോധമില്ലാത്ത ബൗളിംഗ്.രണ്ട് എത്തിപ്പിടിക്കാൻ ശേഷിയില്ലാത്ത ബാറ്റിംഗ്.

മാക്സ് ഫാക്ടർ

ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരുടീമുകളെയും വേർതിരിച്ചത് ഗ്ളെൻ മാക്സ്‌വെല്ലിന്റെ പ്രകടനമാണ്.ഐ.പി.എല്ലിൽ തീർത്തും നിറംകെട്ടിരുന്ന മാക്സ്‌വെൽ ആദ്യ ഏകദിനത്തിൽ 19 പന്തുകളിൽ നിന്ന് നേടിയിരുന്നത് 45 റൺസ്.രണ്ടാം ഏകദിനത്തിൽ 29 പന്തുകളിൽ 63 റൺസും. അവസാനഓവറുകളിൽ ഈ രീതിയിൽ ബാറ്റുചെയ്യുന്ന ബാറ്റ്സ്മാൻ ഇല്ലാതെപോയി. സഞ്ജുവിനെ ഈ പൊസിഷനിലേക്കാണ് പരീക്ഷിക്കാൻ സാദ്ധ്യത.

9.10 am

മുതൽ സോണി ടിവിയിൽ ലൈവ്.

ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.ആസ്ട്രേലിയയിലെ പിച്ചുകളിൽ കെ.എൽ രാഹുലിനെപ്പോലൊരു ബാറ്റ്സ്മാനെ ഓപ്പണിംഗിന് ഇറക്കണം.

- സച്ചിൻ ടെൻഡുൽക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360