
ടെഹ്റാൻ : ആണവകരാറിൽ ഒപ്പിടുന്നതിനെ ചൊല്ലി അമേരിക്കയുമായുള്ള സംഘർഷം സങ്കീർണമാകുന്നതിനിടെ മുന്നറിയിപ്പുമായി ഇറാൻ. യു.എസോ ഇസ്രയേലോ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ യുദ്ധം ഗൾഫ് മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആണവ കരാറിൽ എത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ശത്രുക്കൾ യുദ്ധത്തിന്റെ പുതിയ ഘട്ടം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് ആരോപിച്ചു. ഇറാൻ കീഴടങ്ങുമെന്നാണ് അമേരിക്ക ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആക്രമണത്തിന് അവർ അവസരം നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ശത്രുക്കൾക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും മുഹമ്മദ് ബാഗേർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാന് മേൽ അമേരിക്ക മുൻതൂക്കം നേടിയതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് തിരക്കില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് അവസരം ഒരുക്കുന്നതിനായി മുൻപ് നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൻ തടഞ്ഞതായും ട്രംപ് വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടാൽ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു.
സമാധാന ചർച്ചയിൽ ധാരണയിലെത്താതെ തുടരുന്നതിനിടെ മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഇന്ന് ടെഹ്റാനിലെത്തിയിരുന്നു. യു.എസിനും ഇറാനുമിടയിലെ വിടവുകൾ നികത്തി കരാറിലെത്താൻ കൂടുതൽ സമയം വേണമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |