
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 25 പേർ കൊല്ലപ്പെട്ടു. 100ലേറെ പേർക്ക് പരിക്കേറ്റു. മയക്കുമരുന്ന് സംഘത്തിൽപ്പെട്ട തടവുകാർ ശത്രു സംഘവുമായി ഞായറാഴ്ച വൈകിട്ട് തുടങ്ങിയ വഴക്ക് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്ഥിതി ഗുരുതരമായി.
സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന തടവുകാർ സെല്ലുകളുടെ പൂട്ടുകൾ തല്ലിത്തകർത്തു. ജയിലിലെ ആയുധപ്പുരയിൽ കയറി തോക്കുകൾ പിടിച്ചെടുത്തു. ചിലർ ഫാർമസി കൊള്ളയടിച്ച് വേദന സംഹാരികൾ കൈക്കലാക്കിയെന്നും പറയുന്നു.
ശ്രീലങ്കൻ സൈന്യവും പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ലഹരി മാഫിയയുടെ ഗൂഢാലോചനയാണ് കലാപത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
കലാപത്തിനിടെ വനിതാ തടവുകാർ ജയിലിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് നാല് പേർക്ക് പരിക്കേറ്റു. പരിധിയിലും കൂടുതൽ തടവുകാരാൽ തിങ്ങിനിറഞ്ഞ നിലയിലാണ് ശ്രീലങ്കൻ ജയിലുകളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |