പാരിസ്: ഫ്രാൻസിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവറിൽ കയറി അമേരിക്കൻ ദേശീയപതാക ഉയർത്തിയ യുവാവ് അറസ്റ്റിലായി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം.
ശനിയാഴ്‌ച ഉച്ചയോടെയാണ് 324 മീറ്റർ ഉയരമുള്ള ഈഫൽ ടവറിന്റെ രണ്ടും മൂന്നും നിലകൾക്കിടയിൽ യുവാവ് അമേരിക്കൻ പതാക കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടവറിന് മുന്നിലെ തുറസായ ഭാഗവും രണ്ടും മൂന്നും നിലകളും ഒഴിപ്പിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്ത സുരക്ഷാസേന പതാക നീക്കം ചെയ്‌തു.
എന്തിനാണ് പതാക ഉയർത്തിയതെന്ന ചോദ്യത്തിന് യുവാവിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. അമേരിക്കയിലുടനീളം സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഫ്രാൻസിലും അമേരിക്കൻ പതാക ഉയർത്തിയത്.
'അയൺ ലേഡി' എന്നറിയപ്പെടുന്ന ഈഫൽ ടവർ ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രതിവർഷം ഏകദേശം 70 ലക്ഷം പേരാണ് ഇവിടം സന്ദർശിക്കുന്നത്. 1889-ലെ പാരിസ് വേൾഡ് ഫെയറിനായി നിർമ്മിച്ച ഈ സ്‌മാരകം ഇന്ന് ഫ്രാൻസിന്റെ പ്രധാന പ്രതീകങ്ങളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |