
കയ്പമംഗലം: മുൻവൈരാഗ്യത്തിന്റെ പേരിൽ എടത്തിരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇളംതുരുത്തി സ്വദേശിയും എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ തെക്കേക്കര വീട്ടിൽ അമിത് ശങ്കറിനെയാണ് (33) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടിൽ ശരത്ത് (25) എന്നയാളെയാണ് അമിത് ശങ്കർ വീട്ടിൽ കയറി അക്രമിച്ചത്. ശരത് കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ഹാളിലെ കട്ടിലിൽ കിടക്കുകയായിരുന്ന ശരത്തിനെ മർദ്ദിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കയ്പമംഗലം എസ്.എച്ച്.ഒ കെ.ടി.ബിജിത്ത്, സി.പി.ഒമാരായ ഡെൻസ്‌മോൻ, സിനോജ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |