
കൊടകര : താമസസ്ഥലത്ത് വൈകിയെത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയായ സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തു. ഒഡീഷ ഗഞ്ചം ജില്ല ഘോഡാപാലി സ്വദേശിയുമായ തൂഫാൻ നായിക് (35) നെയാണ്് അറസ്റ്റ് ചെയ്തത്. ഗഞ്ചം ജില്ല താലിയംപാലി സ്വദേശിയായ നാരായണൻ നഹക് (29) എന്നയാൾക്കാണ് കുത്തേറ്റത്.
കൊടകരയിലെ സ്‌ക്കഫോൾഡിംഗ് ജാക്കി റെന്റ് ആൻഡ് മെയിന്റ്‌നൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ഇവർ സ്ഥാപനത്തിനടുത്ത് തന്നെയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. പ്രതിയായ തൂഫാൻ നായിക് രാത്രി വൈകി മുറിയിലെത്തുന്നത് നാരായണൻ നഹക് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം കാരണമാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ താമസസ്ഥലത്തിന് പുറത്തുവെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും നാരായണൻ നഹകിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തൂഫാൻ നായിക് പൊട്ടിയ ബിയർ കുപ്പിയെടുത്ത് കഴുത്തിൽ കുത്തുകയുമായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നാരായണൻ നഹക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊടകര സ്‌റ്റേഷൻ എസ്.ഐ: രാധാകൃഷ്ണൻ, ഗ്രേഡ് എ.എസ്.ഐമാരായ ഗോകുലൻ, ഷിജു, ഗ്രേഡ് എസ്.സി.പി.ഒമാരായ രജീഷ്, സജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |