ആലപ്പുഴ: തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കേറ്റു. പ്രകടനമായി എത്തിയ പ്രവർത്തകരെ
ജില്ലാ ജയിലിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തകർത്ത ശേഷം പ്രവർത്തകർ നാൽപ്പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസുമായി വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളമായി. ഇതിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിൽ ആറുപേർക്ക് പരിക്കേറ്റു.
അമ്പലപ്പുഴ ഏരിയകമ്മിറ്റിയംഗം ഷബ്‌നം സബീനയെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു മർദ്ദനം. എസ്.എഫ്.ഐ വനിതാനേതാക്കളെ അറസ്റ്റ്‌ചെയ്യരുതെന്നും വാഹനത്തിൽ കയറ്റാൻ പറ്റില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പ്രതിരോധം തീർത്തു. ഇതിനിടെ പൊലീസിനുനേരെ അസഭ്യവർഷം നടത്തി. തടയാനെത്തിയ പൊലീസിന്റെ ഷീൽഡും തകർത്തു. ഒരു പൊലീസുകാരന് അടിയേറ്റു. ഇതിന് പിന്നാലെ ബലംപ്രയോഗിച്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബസിൽ കയറ്റാൻശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ബസ് മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെയാണ് ഉപരോധം തീർത്തത്. പിന്നീട് ജില്ല ഭാരവാഹികളടക്കം 14 പേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
എസ്.എഫ്.ഐ ജില്ലസെക്രട്ടറി വൈഭവ് ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനന്തു അജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. മേഘ, സമീർ സിംഗ്, ജില്ല ജോയന്റ് സെക്രട്ടറി അജിത് കുമാർ, വൈസ് പ്രസിഡന്റ് സൽമാൻ ഫൈസൽ, സെക്രട്ടറിയറ്റംഗങ്ങളായ അരവിന്ദ് രാജ്, എസ്. കാശിനാഥ്, എസ്. ആഷിഖ്, എസ്. മഹേഷ്, ആതിര പ്രേംകുമാർ, വരദ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |