കുട്ടനാട്: ആചാരവും സംസ്‌കാരവും കൂടിചേർന്ന് പ്രസിദ്ധമായ മൂലം ജലോത്സവം കാണാൻ ചമ്പക്കുളം പമ്പയാറിന്റെ ഇരുകളിലുമായി തടിച്ചു കൂടിയ വള്ളംകളി പ്രേമികളായ ജനലക്ഷങ്ങളെ സാക്ഷി നിറുത്തി, കന്നിയങ്കത്തിൽ തന്നെ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി അരോമ ചുണ്ടൻ കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ടു. നെഹ്രറുടോഫിയിലും സി.ബി.എൽ മത്സരങ്ങളിലും നിരവധി പ്രാവശ്യം വിജയം വരിച്ചിട്ടുള്ള മറ്റു പല പ്രമുഖ ചുണ്ടൻ വളളങ്ങളെയും ക്ലബുകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ അരോമ ബോട്ട് ക്ലബ് ചമ്പക്കുളത്താറ്റിൽ പുതുചരിത്രം രചിച്ചത്. രാവിലെ അന്തരീക്ഷം കാർമേഘം മൂടിക്കെട്ടി ഇരുളടഞ്ഞ് നിന്നെങ്കിലും ഉച്ചകഴിഞ്ഞ് ആകാശം തെളിഞ്ഞതോടെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പുറമെ ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം ജില്ലകളിൽ നിന്നുള്ള ജലോത്സവ പ്രേമികൾ വരെ കുട്ടനാട്ടിലേക്ക് ഒഴുക്കിയെത്തി. ട്രാക്കിലൂടെ കുതിച്ചുവന്ന ചുണ്ടനുകളെ കാണാൻ ചമ്പക്കുളം പാലത്തിലടക്കം പമ്പയാറിന്റെ ഇരുകരകളിലും ആളുകൾ തിങ്ങിനിറഞ്ഞു. കരയിലും വെള്ളത്തിലും ആവേശം നിറക്കാൻ ചെറിയവള്ളങ്ങളിലും ബോട്ടിലും സ്പീഡ് ബോട്ടുകളിലും സ്ഥാനംപിടിച്ചാണ് സീസണിലെ ആദ്യജലമേളയെ വരവേറ്റത്. ചിലർ ചെറിയവള്ളത്തിൽ ആടിയും പാടിയും കളംപിടിച്ചു. മറ്റുചിലരാവട്ടെ ലോകകപ്പ് ആവേശംനിറച്ച് ഇഷ്ടടീമുകളുടെ ജഴ്‌സികൾ അണിഞ്ഞ് ആഘോഷത്തിൽ പങ്കാളികളായി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ താരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കിസ്ത്യാനോ റെണോൾഡോയുടെയും ജഴ്‌സികളായിരുന്നു ഏറെയും.
ജില്ല പഞ്ചായത്ത് അംഗങ്ങളായ മഞ്ജു വിജയകുമാർ, ആർ. രാഹുൽ, സി.വി. രാജീവ്, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, തിരുവിതാംകൂർ ദേവസ്വംബോർഡ് അസിസ്റ്റന്റ് കമ്മിഷണർ വി.ഈശ്വരൻ നമ്പൂതിരി,ചമ്പക്കുളം കല്ലൂർക്കാട് സെന്റ് ബസിലിക്ക റെക്ടർ ഫാ.ജയിംസ് പാലയ്ക്കൽ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദയകുമാർ,ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കെ.എം. മാത്യു, എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബജോയി,പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ഔസേപ്പച്ചൻ വെമ്പാടന്തറ,നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ,രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |