റിപ്പോർട്ട് കൈമാറി എൻ.എച്ച്.എ.ഐയും ജല അതോറിട്ടിയും
ആലപ്പുഴ : ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിൽ മേൽപ്പാതയിൽ വൻ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് വകുപ്പും ജല അതോറിട്ടിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇവ ക്രോഡീകരിച്ച് ജില്ലാ ഭരണകൂടം സർക്കാരിന് സമർപ്പിക്കും.തകർന്ന റോഡ് എന്ന് പുനർനിർമ്മിക്കുമെന്നതിൽ ദേശീയപാത അതോറിട്ടി കൃത്യമായ വിവരം കൈമാറിയിട്ടില്ല. മേൽപ്പാലങ്ങളുടെ അടിയിലെ കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന മുന്നറിയിപ്പ് നിർമ്മാണത്തിന് മുമ്പ് തന്നെ ദേശീയപാത അതോറിട്ടിക്ക് നൽകിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടതായി ജല അതോറിട്ടി വിശദീകരിച്ചു.
അശാസ്ത്രീയ നിർമ്മാണം മൂലം പൈപ്പുകൾ പൊട്ടി വൻഅപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ജല അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഭാവിയിൽ പൈപ്പ് പൊട്ടലുണ്ടായാൽ അറ്റകുറ്റപ്പണി അസാദ്ധ്യമാണ്. പൊട്ടലുണ്ടായ ഭാഗത്തെ തകരാർ പരിഹരിക്കുന്നതിന് പകരം പുതിയ പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഇതിനായി 15 മുതൽ 30 ദിവസം വരെ വേണ്ടി വരും. ഇക്കാലയളവിൽ ജലവിതരണം മുടങ്ങും. പൈപ്പുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ആർ.ഇ വാളുകൾ അപകടഭീഷണി ഉയർത്തുന്നതിനാൽ പുനഃപരിശോന വേണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും എൻ.എച്ച്.എ.ഐയോ, കരാർ കമ്പനിയോ സ്വീകരിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
5 ഇടത്ത് അപകടസാദ്ധ്യത
കഴിഞ്ഞദിവസം ഗർത്തം രൂപപ്പെട്ട പാതയ്ക്ക് സമീപമുള്ള പ്രദേശമടക്കം ജപ്പാൽ കുടിവെള്ള പൈപ്പ് കടന്നുപോകുന്ന അഞ്ച് അപകടസാദ്ധ്യതാ മേഖലകൾ ഉള്ളതായി ജല അതോറിട്ടി റിപ്പോർട്ട് ചെയ്തു. പത്മാക്ഷിക്കവല, വയലാർ കവല, തങ്കിക്കവല, തിരുവിഴ, കണിച്ചുകുളങ്ങര എന്നീ സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
സംരക്ഷണഭിത്തിയും ഭീഷണി
മേൽപ്പാതയുടെ സംരക്ഷണഭിത്തിക്കിടയിലൂടെ കായൽമണൽ സർവ്വീസ് റോഡിലേക്ക് ഒഴുകിയിട്ടും അധികാരികൾ കണ്ടം ഭാവം നടിച്ചിട്ടില്ല.
സംരക്ഷണഭിത്തികൾ പലസ്ഥലത്തും പുറത്തേക്ക് തള്ളി വരാൻ തുടങ്ങി. ഭാരവാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ സ്ഥിതി ഗുരുതരമാകും.
മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് അടിയിലെ പൈപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എൻ.എച്ച്.എ.ഐ ഗൗരവത്തിലെടുത്തില്ല
- എക്സിക്യുട്ടിവ് എൻജിനീയർ, ജല അതോറിട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |