
ചേർത്തല : ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം.ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം.
താലൂക്ക് ഓഫീസിൽ ഭൂരേഖ തഹസിൽദാരുടെ കീഴിലുള്ള ഹൗസിംഗ് സെക്ഷനിലുള്ളിലാണ് കമ്പ്യൂട്ടറിന്റെ മുകളിലേക്ക് കോൺക്രീറ്റ് പാളികൾ അടർന്നുവീണത്.ഓഫീസിലേക്ക് ജീവനക്കാരും പൊതുജനങ്ങളും എത്തിത്തുടങ്ങുന്ന സമയമായിരുന്നു ഇത്.
അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.മിക്ക ഭാഗങ്ങളും അടർന്ന് വീഴാറായ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടം ജീർണിച്ചതിന് കാരണം. മഴക്കാലം ശക്തമായതോടെയാണ് കെട്ടിടത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. ഭൂമി സംബന്ധമായ രേഖകൾക്കും അനുബന്ധ ഇടപാടുകൾക്കുമായി ദിവസവും നൂറുകണക്കിന് പേരാണ് ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ എത്തുന്നത്.
അനക്സ് നിർമ്മാണത്തിന് നടപടി അവസാനഘട്ടത്തിൽ: പി.പ്രസാദ് എം.എൽ.എ
താലൂക്ക് ഓഫീസ് അനക്സ് നിർമ്മാണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് പി. പ്രസാദ് എം.എൽ.എ അറിയിച്ചു.മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചതാണ് പദ്ധതി.എന്നാൽ കെട്ടിടത്തിന്റെ ഡിസൈനിൽ ചില തിരുത്തലുകൾ വന്നതിനാൽ നിർമ്മാണം വൈകുകയായിരുന്നു. ഇത് പൂർത്തിയയാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. അടുത്ത ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള അതേ സ്ഥലത്ത് തന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആകെ 11.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 7 കോടി രൂപ നവകേരള സദസ് ഫണ്ടിൽ നിന്നും ബാക്കി 4.5 കോടി രൂപ 2011ലെ ബഡ്ജറ്റിൽ നിന്നുമുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |