
കൊല്ലം: ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന, ക്ഷയരോഗ നിർമ്മാർജ്ജന പരിപാടികളോട് വിമുഖത കാട്ടി ജനങ്ങൾ. കൃത്യമായ അവബോധമില്ലാത്തതും രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും രോഗംവ്യാപിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും ഐസൊലേഷന് (ഏകാന്തവാസം) പലരും തയ്യാറാവുന്നില്ല. വായുവിലൂടെ അതിവേഗം പകരുന്ന ക്ഷയരോഗത്തിന് കൃത്യമായ മുൻകരുതലുകൾ വേണം. രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും അന്തരീക്ഷത്തിലേക്ക് അണുക്കൾ പടരുന്നതിനാൽ പ്രാരംഭ ഘട്ടത്തിൽത്തന്നെയുള്ള ഐസൊലേഷൻ അനിവാര്യമാണ്.
രോഗം സ്ഥിരീകരിച്ചാലും അന്യ സംസ്ഥാന തൊഴിലാളികൾ ഐസൊലേഷന് തയ്യാറാവില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ചികിത്സയും ഐസൊലേഷനും സ്വീകരിക്കുന്നതിന് പകരം ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഇത് രോഗവ്യാപനത്തിന് കാരണമായേക്കാമെന്നതിനാൽ, ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കൃത്യമായ ബോധവത്കരണം ഉറപ്പാക്കേണ്ടതുണ്ട്.
ചികിത്സിക്കാൻ മടിക്കുന്നു
രോഗലക്ഷണങ്ങൾ കണ്ടെത്തിയാലും ചികിത്സിക്കാൻ മടിക്കുന്നു
രോഗനിർണയം കൃത്യമാക്കാൻ സി.ബി നാറ്റ്, ട്രൂ നാറ്റ് തുടങ്ങിയ ആധുനിക പരിശോധനകൾ ലഭ്യമാണ്
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
ശരീരത്തിലുണ്ടാവുന്ന അമിത ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുന്നു
സാധാരണ രീതിയിലുള്ള വിശപ്പില്ലായ്മ
രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി
ചുമയ്ക്കുമ്പോൾ രക്തം തുപ്പുകയോ അല്ലെങ്കിൽ രക്തം കലർന്ന കഫം വരികയോ ചെയ്യുക
ചികിത്സാ രീതി
ഡോട്ട്സ് ചികിത്സ: ക്ഷയരോഗ നിർമ്മാർജ്ജനത്തിനായി നൽകുന്ന പ്രധാന ചികിത്സാ രീതി
ടി.ബി പ്രിവന്റീവ് തെറാപ്പി: രോഗബാധ തടയാനും പ്രതിരോധത്തിനുമായി ഈ തെറാപ്പി ഉപയോഗിക്കുന്നു
ചികിത്സ സൗജന്യം
എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പരിശോധനയും ചികിത്സയും സൗജന്യമാണ്. ആറുമാസത്തെ കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ഭേദമാക്കാൻ സാധിക്കും.
മരുന്ന് മുടക്കിയാൽ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാകും. പ്രമേഹ ബാധിതരിൽ ക്ഷയരോഗ സാദ്ധ്യത കൂടുതലായതിനാൽ അവർക്കായി നിർബന്ധിത പരിശോധന നടത്തുന്നുണ്ട്.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |