കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് ഒൻപത് വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടയ്ക്കൽ മാങ്കോട് വില്ലേജിൽ പുതുശേരി ആർ.എസ് വില്ലയിൽ അശ്വതി ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് രഞ്ജിത്തിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജ് ഹരിപ്രിയ.എ.നസ്യാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം. 2020 ജൂൺ 30ന് ഉച്ചയ്ക്ക് 12നാണ് കേസിനാസ്പദമായ സംഭവം. അശ്വതിയുടെ 10 പവന്റെ ആഭരണങ്ങൾ ധൂർത്തടിച്ച് നശിപ്പിച്ച ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ പ്രതിയുടെ അവിഹിത ബന്ധം അശ്വതി ചോദ്യം ചെയ്തു. ഈ വിരോധത്തിൽ പ്രതി മദ്യപിച്ചെത്തി അശ്വതിയെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് അശ്വതി ആത്മഹത്യ ചെയ്യുകയായിരുന്നു. പുനലൂർ ഡിവൈ.എസ്.പി അനിൽദാസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഉഷാർ.പി ഹാജരായി. എ.എസ്.ഐ ഡി.മേഴ്‌സി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
