കൊല്ലം: സംസ്ഥാനത്ത് കാലവർഷം എത്തിയതോടെ ജില്ലയിൽ പരക്കെ അതിശക്തമായ മഴയും കാറ്റും. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കിഴക്കൻ മേഖലയിൽ പകൽ മുഴുവൻ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. രാവിലെ തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ ജില്ലയിൽ 7 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും പുനലൂരിൽ വീടിന് മുകളിൽ തെങ്ങ് പിഴുതുവീണ് നാശനഷ്ടമുണ്ടായി. പുനലൂർ അഷ്ടമംഗലം ഗിരിജ ഭവനിൽ മാധവനാചാരിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകിയത്. മേൽക്കൂരയിലെ ഓടുകളും ആസ്‌ബറ്റോസ് ഷീറ്റുകളും തകർന്നു. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മത്സ്യത്തൊഴിലാളികൾക്ക്
ജാഗ്രതാ നിർദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ ജൂൺ 7 വരെ കേരള തീരത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മദ്ധ്യ-കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ 7 വരെ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു
മലയോര മേഖലയായ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഇടവിട്ട് കനത്ത മഴയാണ് പെയ്യുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |