
കോട്ടയം : റോഡപകടങ്ങളിൽ ഒട്ടും പിന്നിലല്ല മഴക്കാലവും. വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡ് കാണാതെയും അപകടങ്ങളിൽപ്പെടുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുകയാണ്.
ദിവസവും ശരാശരി അഞ്ചിലേറെ അപകടങ്ങളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. പെട്ടെന്നുള്ള ബ്രേക്കിംഗും തുടർന്നുള്ള അപകടങ്ങളുമാണ് ഏറെയും. ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ പലരും വിമുഖത കാട്ടുന്നതായി പൊലീസ് പറയുന്നു. മഴക്കാലത്ത് റോഡിലെ തിരിക്ക് മൂലം സമയത്ത് എത്താനാവാതെ അമിത വേഗത്തിൽ യാത്ര ചെയ്യുന്നതും അപകട കാരണമാണ്. കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് കുറയാനും വെള്ളത്തിലൂടെ പോകുമ്പോൾ റോഡ് ഉപരിതലവുമായുള്ള സമ്പർക്കം കുറഞ്ഞ് നിയന്ത്രണംവിട്ട് തെന്നി നീങ്ങിയുമാണ് ഏറെയും അപകടങ്ങൾ. മഴക്കാലത്ത് മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. മഴ പെയ്യുമ്പോൾ മുന്നിലെ കാഴ്ച്ചകളും പിന്നിലേയും വശങ്ങളിലേയും കാഴ്ചകളും മങ്ങലോടെയാവും കാണുക.
ബ്രേക്ക് ക്ഷമത പരിശോധിക്കണം
മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് ഡ്രൈവ് ചെയ്യരുത്
വാഹനങ്ങളുടെ ടയറുകളടക്കം കാര്യക്ഷമത ഉറപ്പാക്കണം
ചെറു റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണം
മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
വലിയ വാഹനങ്ങൾക്ക് തൊട്ടുപിന്നാലെ സഞ്ചരിക്കരുത്
കുഴിയെ കരുതണം
വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികൾ മറ്റൊരു അപകട സാദ്ധ്യതയാണ്. കുഴിയുടെ ആഴം ചെളി വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തിരിച്ചറിയുക അസാദ്ധ്യമാണ്. കുഴി ശ്രദ്ധയിൽപ്പെട്ടാൽ വഴി മാറി പോവുകയോ ബ്രേക്ക് പിടിച്ച് സാവധാനം പോവുകയോ ആണ് സുരക്ഷിതം. സ്ഥിരം പോവുന്ന വഴിയാണെങ്കിലും ശ്രദ്ധിക്കണം.
''ടയറിന്റെ നിലവാരം പരിശോധിക്കുക. ടയറിന് തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയും. അലൈൻമെന്റും വീൽ ബാലൻസിംഗും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിറുത്തുകയും വേണം.
-മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |