
പാലാ : വായനക്കാരുടെ പ്രിയപ്പെട്ട കിച്ചുക്കുറുക്കൻ വായനാദിനത്തിൽ വീണ്ടും വരുന്നു. നോവലിസ്റ്റ് അന്തീനാട് ജോസ് മൂന്ന് പതിറ്റാണ്ട് മുമ്പെഴുതി പുസ്തക രൂപത്തിലാക്കിയ 101 കുറുക്കൻ കഥകളുടെ പരിഷ്‌കരിച്ച പതിപ്പാണ് വായനാദിനത്തിൽ പ്രകാശിതമാകുന്നത്. മുൻപുണ്ടായിരുന്ന കഥാപുസ്തകത്തിൽ നാനൂറിനടുത്ത് കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ പുസ്തകത്തിൽ അറുന്നൂറോളം കഥാപാത്രങ്ങളുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് ദീപനാളം കലാദേശീയ വാരികയിലൂടെ പരമ്പരയായി പ്രസിദ്ധീകരിച്ച കുറുക്കൻ കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. കിച്ചു എന്ന കുറുക്കനായിരുന്നു പ്രധാന കഥാപത്രം. കിച്ചുക്കുറുക്കൻ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മനുഷ്യരാണ് എന്നതാണ് കഥകളുടെ സവിശേഷത. നോവൽ, കഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 120ഓളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അന്തീനാട് ജോസിന്റെ ഇഷ്ടിക എന്ന നോവൽ പ്രസിദ്ധമാണ്. ഈ നോവൽ എഴുതുന്നതിന് മുന്നോടിയായി കട്ടച്ചിറയിലെ ഇഷ്ടിക കളത്തിൽ ഒരു മാസത്തോളം ഇഷ്ടിക നിർമ്മാണ തൊഴിലാളിയായി ജോസ് ജോലി ചെയ്തതും അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കുട്ടികളുടെ മനസിൽ ചേക്കേറി
കോന്നി വനാന്തരങ്ങളിലെ ആനച്ചന്തക്കടുത്ത് വലിയ ഇലവുഭാഗത്തെ ഒരു നിബിഡ വനത്തിൽ ജനിച്ച കിച്ചുക്കുറുക്കൻ കുട്ടികളുടെ മനസിൽ നായകനായി കുടിയേറി. ചെറുപ്പത്തിൽ തന്നെ പുലിയുമായുള്ള സംഘട്ടനത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട കിച്ചു കൗശലംകൊണ്ട് മാതാപിതാക്കളുടെ ഘാതകനായ പുലിയെ ചതിയിൽപ്പെടുത്തി വധിച്ചതോടെ കാട്ടിലും നാട്ടിലും ഹീറോയായി മാറിയതായിരുന്നു കിച്ചുക്കുറുക്കൻ കഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |