@ പദ്ധതിക്കാലയളവിൽ നിർമ്മാണം പൂർത്തിയാവില്ല
@ കരാറുകാരനെ മാറ്റിയേക്കും
കോഴിക്കോട്: 2024ൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് രണ്ട് വർഷമായിട്ടും ഒച്ചിന്റെ വേഗത. ഇതോടെ കരാർ പ്രകാരം 2027 ജൂൺ ഒന്നിന് പദ്ധതി പൂർത്തിയാവില്ലെന്ന് ഉറപ്പായി. 20 ശതമാനം മാത്രമാണ് നിർമ്മാണ പുരോഗതി. 480 കോടിക്കാണ് കരാർ.
നവീകരണം എപ്പോൾ പൂർത്തിയാവുമെന്ന കാര്യത്തിൽ കരാർ കമ്പനിക്കും വ്യക്തതയില്ല. കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ അധികൃതർ നിർമ്മാണത്തിന് വേഗം പോരെന്ന് വിമർശിച്ചിരുന്നു. കാരാറുകാരന് സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ (എ.ജി.എം) വിപിൻകുമാർ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചെങ്കിലും നൽകിയില്ലെന്നാണ് വിവരം.
അതേസമയം ഫറോക്ക്, മാഹി, തിരൂർ, പരപ്പനങ്ങാടി ഉൾപ്പെടെയുള്ള സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി. വെെകാതെ ഉദ്ഘാടനവുമുണ്ടായേക്കും. നിർമ്മാണ ജോലികൾ വേഗത്തിലാക്കിയില്ലെങ്കിൽ കരാറുകാരനെ മാറ്റിയേക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടതാണെങ്കിലും റീ ഡവലപ്മെന്റ് വിഭാഗത്തിലാണ് കോഴിക്കോട് സ്റ്റേഷൻ പെടുക. മറ്റു പലതും സ്റ്റേഷൻ ഡവലപ്മെന്റ് വിഭാഗത്തിലും. കോഴിക്കോട് സ്റ്റേഷന്റെ നവീകരണം ഇഴയുന്നതിനാൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പൊളിച്ചിട്ട ഭാഗങ്ങളും നിർമ്മാണം പാതിവഴിയിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങളും താണ്ടിയും ചുറ്റിത്തിരിഞ്ഞും വേണം ടിക്കറ്റ് കൗണ്ടറുകൾക്കും പ്ളാറ്റ്ഫോമുകളിലുമെത്താൻ. ചെന്നെെ ആസ്ഥാനമായ ആർ.പി.ഡി.പി.എൽകമ്പനിക്കാണ് കരാർ. മൂന്നു വർഷത്തിനകം പണി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
വെറും 80 കോടിയുടെ നിർമ്മാണമാണ് ഇതുവരെ നടന്നത്. നാല് ക്വാർട്ടേഴ്സുകളുടെയും രണ്ട് കെട്ടിടങ്ങളുടെയും പാർക്കിംഗ് ഏരിയയുടെയും പണികളാണ് പുരോഗമിക്കുന്നത്. രണ്ട് വർഷം മുൻപാണ് കമ്പനി കരാറെടുത്തത്. മഴ, ക്വാറി സമരം, തിരഞ്ഞെടുപ്പായതിനാൽ ജോലിക്കാരെ കിട്ടാനുള്ള പ്രയാസം തുടങ്ങിയവ ബാധിച്ചെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. ബാക്കിവരുന്ന പ്രവൃത്തികളുടെ പൈലിംഗ് മാത്രമാണ് നടന്നത്.
പദ്ധതി കെെമാറേണ്ടത്
2027 ജൂൺ ഒന്നിന്
കരാർ തുക 480 കോടി
നിർമ്മാണം കമ്പനി
ആർ.പി.ഡി.പി.എൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |