മലപ്പുറം: ജില്ലയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുറവ് സർവ്വീസുകളെ ബാധിക്കുന്നു. പ്രധാന ഡിപ്പോകളായ നിലമ്പൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ജീവനക്കാരുടെ കുറവുള്ളത്. ഡ്രൈവർ കം കണ്ടക്ടർ അടക്കം നാല് ഡിപ്പോകളിലായി 43 ഡ്രൈവർമാരുടെയും 32 കണ്ടക്ടർമാരുടെയും കുറവാണ് നിലവിലുള്ളത്. പെരിന്തൽമണ്ണയിൽ ഒന്നും നിലമ്പൂരിൽ മൂന്നും സർവ്വീസുകൾ ഈ വർഷം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ഇവിടെയും ബാധിച്ചിട്ടുണ്ട്.
പൊന്നാനി ഡിപ്പോയിൽ 32 റഗുലർ സർവ്വീസുകളാണുള്ളത്. ഡ്രൈവർമാരുടെ കുറവ് മൂലം നാലോളം സർവ്വീസുകളാണ് ഇവിടെ റദ്ദാക്കേണ്ടി വരുന്നത്. 94 ഡ്രൈവർമാരും 72 കണ്ടക്ടർമാരും 17 ഡ്രൈവർ കം കണ്ടക്ടർമാരും വേണ്ട സ്ഥാനത്ത് 10 ഡ്രൈവർമാർ, 11 ഡ്രൈവർ കം കണ്ടക്ടർമാർ, അഞ്ച് കണ്ടക്ടർമാർ എന്നിവരുടെ കുറവാണ് നിലവിൽ ഇവിടെയുള്ളത്.
മലപ്പുറം ഡിപ്പോയിൽ ആകെ 34 സർവ്വീസുകളാണുള്ളത്. 13 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും ഒഴിവുകൾ ഇവിടെയുണ്ട്. മഞ്ചേരി-തിരൂർ റൂട്ടിൽ നേരത്തെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഉണ്ടായിരുന്ന 11 സർവ്വീസുകൾ ജീവനക്കാരുടെ അഭാവം മൂലം വെറും നാലായി ചുരുങ്ങിയിട്ടുണ്ട്. കൂടാതെ, പരപ്പനങ്ങാടി ഭാഗത്തേക്ക് മുമ്പ് രാവിലെയും വൈകുന്നേരവുമായി ഉണ്ടായിരുന്ന നാല് സർവ്വീസുകൾ പൂർണ്ണമായും നിലച്ചു.
പെരിന്തൽമണ്ണ ഡിപ്പോയിൽ 34 സർവ്വീസുകളാണുള്ളത്. ഇവിടെ 80 വീതം ഡ്രൈവർമാരും കണ്ടക്ടർമാരും 10 ഡ്രൈവർ കം കണ്ടക്ടർമാരും ആവശ്യമാണ്. എന്നാൽ, നിലവിൽ രണ്ട് ഡ്രൈവർമാരുടെയും അഞ്ച് കണ്ടക്ടർമാരുടെയും രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരുടെയും കുറവുണ്ട്. നിലമ്പൂർ ഡിപ്പോയിൽ 35 സർവ്വീസുകളാണുള്ളത്. ഇവിടെ 12 കണ്ടക്ടർമാരുടെയും അഞ്ച് ഡ്രൈവർമാരുടെയും കുറവുണ്ട്.
ഡ്രൈവർമാരുടെ ഒഴിവ് - 43
കണ്ടക്ടർമാരുടെ ഒഴിവ്- 32
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |