
കല്ലമ്പലം: കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപത്തും പഴയ എൻ.എച്ച് റോഡിലും വർഷങ്ങളായി നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പ്രദേശവാസികൾക്കും യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങളേറെയും തുരുമ്പ് എടുത്ത് കാട്ടുവള്ളികൾ പടർന്ന് ഇഴ ജന്തുക്കളുടെ താവളമായി മാറി. കാടുപിടിച്ച സ്ഥലത്ത് അപകടങ്ങളിൽപ്പെട്ടതും കേസ് നിലനിൽക്കുന്നതുമായ വാഹനങ്ങളാണ് നിറുത്തിയിട്ടിരിക്കുന്നത്. പാമ്പുശല്യവും രൂക്ഷമാണ്. ഭയന്ന് ഇതുവഴി സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. കരവാരം മണമ്പൂർ പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ടതാണ് പ്രദേശം. നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഭാഗം വാഹനം കൊണ്ട് നിറഞ്ഞപ്പോഴാണ് ദേശീയ പാതയോരത്തെ പഴയ റോഡിൽ വാഹനങ്ങൾ ഇടാൻ തുടങ്ങിയത്. ദേശീയപാതയിലെ അപകട മേഖല കൂടിയാണ് ആഴാംകോണം. പഴയ റോഡിൽ നിന്നും വാഹനങ്ങൾ നീക്കം ചെയ്താൽ ഒരു പരിധി വരെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാം.
ഹോംഗാർഡിനെ നിയമിക്കണം
50 ഓളം പേർ താമസിക്കുന്ന കോളനിയിലേക്കുള്ള വഴിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. മാലിന്യം തള്ളുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. എപ്പോഴും വാഹനത്തിരക്കായതിനാൽ റോഡ് മുറിച്ചു കടക്കാൻ ആളുകൾ വളരെ ബുദ്ധിമുട്ടുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയോ ഹോംഗാർഡിനെയോ നിയമിക്കണമെന്നാണാവശ്യം.
കാട്ടുവള്ളികൾ പടർന്ന്
പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡിന്റെ ഇടതു വശം വാഹനങ്ങൾ തുരുമ്പെടുത്ത് കാട്ടുവള്ളികൾ പടർന്ന് കാടുമൂടിയ നിലയിലും വലതുവശത്തെ നീന്തൽക്കുളം കുടുകയറി നശിച്ച നിലയിലുമാണ്. ഒരു വാഹനം കഷ്ടിച്ച് കടന്നുപോകുന്ന റോഡിൽ വാഹനം വരുമ്പോൾ
നീങ്ങിനിൽക്കാൻ പോലുമിടമില്ല. പ്രദേശവാസികളും വിദ്യാർത്ഥികളും ഭീതിയിലാണ്.
കേസ് നിലനിൽക്കുന്ന വാഹനങ്ങൾ നൂലാമാലകൾ ഒഴിവാക്കി ജാമ്യത്തിൽ ഉടമകൾക്ക് വിട്ടുനൽകുകയോ, ഏറ്റെടുക്കാത്തവ ലേലം ചെയ്യുകയോ, ചുറ്റുമതിലും ഗേറ്റുമുള്ള പ്രത്യേക സ്ഥലം കണ്ടെത്തി സൂക്ഷിക്കുകയോ, റിലീസ് ഓർഡറുമായി വരുമ്പോൾ ചെറിയ ഫീസ് ഈടാക്കി വണ്ടി വിട്ടുനൽകുകയോ ചെയ്യണം.
ശശി കെ.വെട്ടൂർ
റിട്ട.ഐ.എസ്.ആർ.ഒ എൻജിനിയർ
ഫോട്ടോ: ആഴാംകോണത്ത് പഴയ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടുമൂടിയ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |