
ബാലരാമപുരം: കല്ലിയൂർ ശാന്തിവിള ജംഗ്ഷനിലെ കെ.എസ്.ഇ.ബിയുടെ ലെവൻ കെ.വി ട്രാൻസ്ഫോർമർ നാട്ടുകാർക്ക് സുരക്ഷാഭീഷണിയാകുന്നു. വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. തിരക്കേറുമ്പോൾ നിയന്ത്റണം തെറ്റിയെത്തുന്ന വാഹനങ്ങൾക്കും ട്രാൻസ്ഫോർമർ വെല്ലുവിളിയായിമാറിയിട്ടുണ്ട്.
മഴക്കാലമായതിനാൽ പാഴ്മരങ്ങൾ കടപുഴകുമ്പോൾ ട്രാൻസ്ഫോർമറിലെ വൈദ്യൂതി പ്രസരണത്തേയും സാരമായി ബാധിക്കും. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളോ യാത്രക്കാരോ സ്പർശിച്ച് അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പ് വേലി നിർമ്മിച്ച് സുരക്ഷയൊരുക്കിയാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നത്. വിവിധ മേഖലകളിലേക്ക് വൈദ്യൂതി പ്രവാഹം നിയന്ത്രിക്കുന്ന ഫ്യൂസ് ഘടിപ്പിച്ചിരിക്കുന്നത് പോലും അത്യധികം അപകടകരമായ രീതിയിലാണ്.
ശാന്തിവിള ജംഗ്ഷനിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയാണെന്നും സുരക്ഷാവേലി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ ഔഗ്യോഗിക ഓൺലൈൻ വെബ്സൈറ്റിൽ ഓൺലൈൻ സർവീസ് പേജ് നിലവിലുണ്ടെങ്കിലും പരാതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞാലും സെക്ഷൻ അസി.എൻജിനീയർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ നാട്ടുകാർക്കോ വഴിയാത്രക്കാർക്കോ അത്യാഹിതമുണ്ടായൽ കെ.എസ്.ഇ.ബി ഭീമമായ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ജില്ലാ ഉപഭോക്തൃസമിതി ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |