
രാജ്യത്തെയൊന്നാകെ നോവിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികമാണിന്ന്. ഓപ്പറേഷന് നേതൃത്വം കൊടുത്തവരിൽ മണിപ്പൂരിൽ നിന്നുള്ള ഒരു യുവ വ്യോമസേനാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക് ആയിരുന്നു അത്. ഏത് നിമിഷവും പ്രത്യാക്രമണത്തിൽ മരണപ്പെടാമായിരുന്നെങ്കിലും ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക് മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുത്തില്ല. തന്റെ സുഖോയ് 30എംകെഐ ജെറ്റുമായി അദ്ദേഹം ശത്രുപാളയത്തിലേയ്ക്ക് ധൈര്യപൂർവം ഒറ്റയ്ക്ക് പറന്നു.
ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്‌ബ, ഹിസ്‌ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളിൽപ്പെട്ട നൂറിൽപ്പരം ഭീകരരെ വധിക്കുകയും അനേകം ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു. അതിധീരമായ സേവനത്തിന് കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം റിസ്വാൻ മാലിക്കിന് വീരചക്ര നൽകി ആദരിച്ചു.
മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ കൈകു എന്ന ഗ്രാമത്തിൽ ഒരു മെയ്‌തി പങ്കൽ കുടുംബത്തിലാണ് റിസ്വാൻ മാലിക് ജനിച്ചത്. പിതാവ് അൽഹജ് ഹഫീസുദ്ദീൻ ഹോർട്ടികൾച്ചർ ജീവനക്കാരനായിരുന്നു. പഠനത്തിനുശേഷം മാലിക് 2015ൽ വ്യോമസേനയിൽ ചേർന്നു. 195ാമത് ഫ്ളൈയിംഗ് കോഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2021ൽ സ്‌ക്വാഡ്രൺ ലീഡർ പദവി ലഭിച്ചു. ഡീപ്-സ്ട്രൈക്ക് ദൗത്യങ്ങളിലും വ്യോമ മേധാവിത്വ പ്രവർത്തനങ്ങളിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടി.
ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനത്തോടെ പാകിസ്ഥാൻ സൈന്യം ഈ കേന്ദ്രങ്ങൾക്ക് കനത്ത കാവൽ നൽകിയിരുന്നു. ഈ കേന്ദ്രങ്ങൾ തകർക്കുകയെന്ന ചുമതലയാണ് മാലിക്കിനുണ്ടായിരുന്നത്. ഡെപ്യൂട്ടി മിഷൻ ലീഡർ ആയിരുന്ന മാലിക്ക് എസ്‌കോട്ടുകളൊന്നുമില്ലാതെയാണ് അർദ്ധരാത്രി രാജ്യത്തിനുവേണ്ടി കണക്ക് ചോദിക്കാനായി യുദ്ധക്കളത്തിലിറങ്ങിയത്.
നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളും നിരന്തരമായ റഡാർ നിരീക്ഷണവും കൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്ന ശത്രുപാളയത്തിലേക്കാണ് സുഖോയ് വിമാനം പറത്തി മാലിക്ക് സധൈര്യമെത്തിയത്. മരണം മുന്നിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ഭയപ്പെട്ടില്ല. തന്റെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ റിസ്വാൻ മാലിക്കിന്റെ സേവനത്തെ "മാതൃകാപരമായ ധൈര്യം, നിർണ്ണായക നേതൃത്വം, അചഞ്ചലമായ സമർപ്പണം" എന്നാണ് രാജ്യം വിശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |