
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരുടെ ഓർമ്മക്കുറിപ്പുകൾ പുസ്‌തകരൂപത്തിൽ ഇറക്കി പ്രതിരോധ മന്ത്രാലയം. ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുസ്‌തകം പ്രകാശനം ചെയ്‌തു. മൂന്ന് സേനകളും അവയുടെ ആസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമടക്കം അണിയറ നീക്കങ്ങൾ പുസ്തകത്തിൽ പറയുന്നു. നിയന്ത്രണ രേഖയിൽ ശത്രു ബങ്കറുകളെ ലക്ഷ്യം വച്ച് തകർത്ത സൈനികർ, ശത്രു ഡ്രോണുകളെ ട്രാക്ക് ചെയ്‌ത് നിർവീര്യമാക്കിയവർ, ബോംബുകൾ വർഷിക്കുന്ന വ്യോമസേനാ പൈലറ്റുമാർ, നാവികർ തുടങ്ങി ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ചവരുടെ നേർ സാക്ഷ്യവും വിവരിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരുടെ സമർപ്പണവും സഹിഷ്ണുതയും വ്യക്തമാക്കുന്നതാണ് ഓർമ്മക്കുറിപ്പെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ധീരരായ സൈനികരുടെ വ്യക്തിപരമായ അനുഭവങ്ങൾ പുസ്‌തകത്തെ വേറിട്ടതാക്കുന്നു. നേതൃത്വം, ധൈര്യം, സമ്മർദ്ദം, പ്രതിബദ്ധത എന്നിവയിലൂടെ വിജയം നേടുന്ന ആധുനിക യുദ്ധത്തിന്റെ ഉൾക്കാഴ്ചയും നൽകുന്നു. പുസ്തകം രാജ്യത്തിന് എന്നെന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |