
ന്യൂഡൽഹി: ജനപ്രതിനിധികളെ
പാർലമെന്ററി നടപടിക്രമങ്ങൾ പഠിപ്പിക്കാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊൽക്കത്തയിൽ അദ്ധ്യാപകനായി.വിദ്യാർത്ഥികളെപ്പോലെ എം.എൽ.എമാർ ഉന്നയിച്ച സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകി. നിയമസഭാ സാമാജികന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിയമനിർമ്മാണമാണ്. തനിക്കു വിഷയം അവതരിപ്പിക്കാൻ അനുവദിക്കുന്ന സമയം സ്വന്തം പാർട്ടിയുടെ അംഗബലം നോക്കാതെ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് ഉപദേശിച്ചു. ഓരോ ബില്ലും ഭരണഘടനാപരമായും നിയമപരമായും സമൂഹത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ദീർഘവീക്ഷണത്തോടെ വിലയിരുത്തണമെന്ന് ഓർമ്മപ്പെടുത്തി. ലോക്‌സഭ സെക്രട്ടേറിയറ്റിന്റെയും പശ്ചിമ ബംഗാൾ നിയമസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശീലന ക്ലാസ്. പാർലമെന്ററി രംഗത്തെ മികച്ച പ്രകടനം, ക്രിയാത്മകമായ ഭേദഗതികൾ, നിർദ്ദേശങ്ങൾ, സ്വകാര്യ ബില്ലുകൾക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻ.കെ.പ്രേമചന്ദ്രനെ പരിശീലകനായി ക്ഷണിച്ചത്. ലോക്‌സഭ സ്‌പീക്കർ ഓം ബിർള, രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവൻശ് നാരായൺ സിംഗ്, 12 സംസ്ഥാനങ്ങളിലെ സ്‌പീക്കർമാർ, ബംഗാൾ ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |