
ഒരിക്കൽ കുറ്റവാളിയായതിന്റെ പേരിൽ ജീവിതം മുഴുവൻ അവസരങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് കൈത്താങ്ങാവുകയാണ് മലേഷ്യയിലെ ഒരു ഫുഡ്കോർട്ട് ഉടമ. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഒരു തൊഴിൽ അത്യാവശ്യമായവർക്ക് മാന്യമായ അവസരം നൽകിയാണ് ഇദ്ദേഹം മാതൃകയാവുന്നത്. ഓങ് ചീ സിയാങ് എന്ന വ്യക്തിയാണ് മലേഷ്യയുടെ ലൈസൻസ്ഡ് റിലീസ് ഓഫ് പ്രിസണേഴ്‌സ് പ്രോഗ്രാം വഴി പരോളിനിറങ്ങുന്ന തടവുകാർക്കുൾപ്പെടെ ജോലി നൽകുന്നത്. ഈ പ്രോഗ്രാമിലൂടെ ജയിൽ ശിക്ഷ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അവർക്ക് ജോലി ചെയ്യാനും ജീവിതം പുനർനിർമ്മിക്കാനും അവസരം നൽകുകയാണ് ഇദ്ദേഹം.
ഫുഡ്കോർട്ടിലെ ദിവസേനയുള്ള ജോലികൾ ചെയ്യുന്നത് പരോളിനിറങ്ങിയ ആൾക്കാരാണ്. കർശനമായ വ്യവസ്ഥകളിലാണ് ഇവരെ ജയിലിൽ നിന്ന് വിട്ടയക്കുന്നത്. ജോലിക്കിടയിലും അധികാരികൾ സൂക്ഷ്മമായി ഇവരെ നിരീക്ഷിക്കും. ഭക്ഷണത്തിന്റെ ഓർഡർ എടുക്കുന്നത് മുതൽ മേശ വൃത്തിയാക്കുന്നതും കോഫി തയ്യാറാക്കുന്നതുമുൾപ്പെടെ നിരവധി ജോലികളിൽ ഇവർ വ്യാപൃതരാണ്.
അവരുടെ ഭൂതകാലത്തിന്റെ പേരിൽ നമ്മൾ അവരെ പൂർണമായും എഴുതിത്തള്ളരുത് എന്നാണ് ഫുഡ്കോർട്ട് ഉടമ ഓങ് ചീ സിയാങ് അഭിപ്രായപ്പെടുന്നത്. പരോളിനിറങ്ങിയ 14 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ 12 പേർ ചൈനക്കാരും രണ്ടുപേർ ഇന്ത്യക്കാരുമായിരുന്നു. ഇപ്പോൾ ആറുപേരാണ് ഉള്ളത്,ബാക്കിയുള്ളവർ ശിക്ഷാ കാലയളവ് പൂർത്തിയാക്കിയതിനു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുകയും താമസം മാറ്റുകയും ചെയ്തു. ജോലിക്ക് പുറമെ ഇവരുടെ താമസം,ഭക്ഷണം മാന്യമായ ശമ്പളം എന്നിവ ഇദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്.
ജീവനക്കാരുടെ കുറവായിരുന്നു ഈ തീരുമാനത്തിലേക്ക് എത്താൻ കാരണമായത്. ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ആദ്യമുണ്ടായിരുന്നു.-ഓങ് ചീ സിയാങ് പറഞ്ഞു. എന്നാൽ ക്രമേണ ആ ഭയം മാറി മാത്രമല്ള പരോളിൽ വരുന്ന തൊഴിലാളികൾ കഠിനാധ്വാനികളും ആത്മാർത്ഥതയുള്ളവരാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർ തന്നെ പറഞ്ഞുതുടങ്ങി.
നല്ല പെരുമാറ്റമുള്ളവരെയാണ് ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇവർ ദിവസവും മൊബൈൽ ഫോൺ വഴി ചെക്ക് ഇൻ ചെയ്യണം, ജോലി സമയത്തിന് ശേഷം തൊഴിലുടമകൾ നൽകുന്ന താമസസ്ഥലത്ത് താമസിക്കണം, എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം,നിയമങ്ങൾ ലംഘിച്ചാൽ, അവരെ ഉടൻ ജയിലിലേക്ക് തിരിച്ചയക്കുകയും ശിക്ഷാ കാലാവധി നീട്ടുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |