
അർജന്റീന ഇതിഹാസതാരം ലയണൽ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ
ആദ്യം ഫുട്ബാൾ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവർക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോൾമുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാർഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയൻ ഗോൾ വലയിലേക്ക് ഒരു 19കാരന്റെ മെയ്‌വഴക്കത്തോടെ രണ്ട് ഗോളുകൾ വർഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം.
രണ്ട് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ലയണൽ മെസിക്കുമുന്നിൽ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ് എഡിഷനുകളിലായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചതാരം. 2022ലെ ലോകകപ്പ് കിരീടചുംബനം. 18 ലോകകപ്പ് ഗോളുകൾ. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരവിജയങ്ങൾ. ലോകകപ്പിലെ ഗോൾഡൻബാൾ പുരസ്കാരം, എട്ട് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ, കളിച്ച ലീഗുകളിലെല്ലാം ചാമ്പ്യൻ,രാജ്യത്തിനും ക്ളബുകൾക്കുമായി 46 കിരീടനേട്ടങ്ങൾ... നൂറിലേറെ റെക്കാഡുകൾ സ്വന്തം പേരിലെഴുതിച്ചേർത്ത് മെസി പ്രയാണം തുടരുകയാണ്.
ഒരുപക്ഷേ ഇത് മെസിയുടെ അവസാന ലോകകപ്പായേക്കാം. എന്നാൽ ഇപ്പോഴും മറ്റേതൊരു ഫുട്ബാളറെയും വെല്ലുന്ന വേഗവും ഡ്രിബിളിംഗ് സ്കില്ലും കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ് മെസി. ഈ ലോകകപ്പിൽ അർജന്റീന ഇതുവരെനേടിയ അഞ്ചുഗോളുകളും മെസിയുടെ പേരിലാണ്. ഈ ലോകകപ്പും കൂടി ആ കരങ്ങളാൽ ഉയർത്തപ്പെടണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഫുട്ബാളിനായി പിറന്ന മിശിഹായുടെ ഇനിയുള്ള പിറന്നാളുകളും ഗോളുകൾകൊണ്ട് അനുഗ്രഹീതമാകട്ടെ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |