
റൂയിഡോസോ: (ന്യൂ മെക്സിക്കോ): മെഡിക്കൽ വിമാനം തകർന്നു വീണ് നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയോടെ ദക്ഷിണ മദ്ധ്യ ന്യൂ മെക്സിക്കോയിലെ റൂയിഡോസോയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ട്രാൻസ് ഏറോ മെഡ്ഇവാക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്.
റോസ്വെൽ എയർ സെന്ററിൽ നിന്ന് പറന്നുയർന്ന വിമാനം സിയറ ബ്ലാങ്ക എയർപോർട്ടിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. വിമാനം തകർന്നുവീണതിനെത്തുടർന്ന് പ്രദേശത്ത് കാട്ടുതീ പടർന്നു. ഏകദേശം അഞ്ച് ഏക്കറോളമാണ് പ്രദേശത്ത് കാട്ടുതീ വ്യാപിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ യുഎസ് ഫോറസ്റ്റ് സർവീസും പ്രാദേശിക ഏജൻസികളും സംയുക്തമായി പരിശ്രമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്ത് കനത്ത ചൂടും വരണ്ട കാലാവസ്ഥയുമായിരുന്നു. മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിനെ തുടർന്നും മേഖലയിൽ നേരത്തെ തന്നെ റെഡ് ഫ്ളാഗ് ഫയർ വാണിംഗ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ 18 മാസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മെഡിക്കൽ വിമാനാപകടമാണിത്. 2025 ജനുവരി മാസം ഫിലാഡൽഫിയയിൽ വിമാനം തകർന്ന് എട്ടുപേർ മരിച്ചിരുന്നു. ഒരു ബാലനായ രോഗിയുമായി പോയ മെക്സിക്കൻ നാവികസേനാ വിമാനം ഗൾഫ് ഓഫ് മെക്സിക്കോയിൽ തകർന്നു വീണിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |