തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സർവകലാശാലാ വി.സിയുടെ ചുമതല കൈമാറാൻ സർക്കാർ നൽകിയ പാനൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചില്ല. വിരമിച്ച വി.സി. സാബു തോമസ്, പ്രൊഫസർമാരായ അരവിന്ദ് കുമാർ, കെ. ജയചന്ദ്രൻ എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്.
വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസർമാരുമടങ്ങിയ പാനലായതിനാലാണ് ഗവർണർ അംഗീകരിക്കാത്തത്. സർക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവർണർ മുതിർന്ന പ്രൊഫസർമാരടങ്ങിയ പുതിയ പാനൽ ആവശ്യപ്പെടും. സാബു തോമസിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണമെന്ന സർക്കാരിന്റെ ആവശ്യവും നേരത്തേ ഗവർണർ തള്ളിയിരുന്നു.
ഇന്നലെ കൊച്ചിയിലേക്ക് പോയ ഗവർണർ 4ന് മടങ്ങിയെത്തും. സർക്കാർ പുതിയ പാനൽ നൽകിയാൽ അന്ന് അതിൽ ഗവർണർ തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡൽഹിയിലേക്ക് പോയാൽ പിന്നീട് 11നേ ഗവർണർ തിരിച്ചെത്തൂ.
വാഴ്സിറ്റി ഭരണം
പ്രതിസന്ധിയിൽ
എം.ജി സർവകലാശാലയിൽ വി.സിയില്ലാതായതോടെ, ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതടക്കം നിലച്ചു. പകരം ചുമതല ആർക്കുമില്ലാത്തതിനാൽ വാഴ്സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലാണ്. 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി.
അതേസമയം, വി.സിയുടെ ചുമതല നൽകേണ്ടത് ഗവർണറുടെ ചുമതലയാണെന്നാണ് സർക്കാർ പറയുന്നത്. മലയാളം യൂണിവേഴ്സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാൽ അവിടെയും വി.സിയില്ല. നിലവിൽ 9 വാഴ്സിറ്റികളിൽ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്. സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധികളെ നൽകാത്തതാണ് വി.സി നിയമനത്തിന് തടസം.
മലയാളം യൂണി.;
ശുപാർശയും തള്ളി
തിരുവനന്തപുരം: മലയാളം സർവകലാശാല വി.സിയുടെ ചുമതല നൽകാൻ സർക്കാർ നൽകിയ ശുപാർശയും ഗവർണർ തള്ളി. സർവകലാശാലയിലെ സ്കൂൾ ഒഫ് ലെറ്റേഴ്സിലെ പ്രൊഫസർ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരാണ് നൽകിയത്. എന്നാൽ രാധാകൃഷ്ണൻ താരതമ്യേന ജൂനിയർ പ്രൊഫസറാണെന്നാണ് ഗവർണർ വിലയിരുത്തി. പ്രൊഫസറായി പത്തുവർഷത്തെ പരിചയമാണ് വി.സിയാവാൻ യു.ജി.സി നിഷ്കർഷിക്കുന്നത്. രാധാകൃഷ്ണൻ ഈ യോഗ്യത നേടിയത് കഴിഞ്ഞമാസം അവസാനമാണ്. അതിനാൽ മുതിർന്ന പ്രൊഫസർമാരുടെ പാനൽ നൽകാൻ ഗവർണർ ആവശ്യപ്പെടും. എം.ജി സർവകലാശാല വി.സി പ്രൊഫ.സാബുതോമസിനായിരുന്നു മലയാളം വാഴ്സിറ്റിയുടെയും താത്കാലിക ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് മറ്റൊരാൾക്ക് ചുമതല നൽകാൻ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |