ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇൻസുലിൻ നൽകി. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഷുഗർ നില 320 ആയി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇൻസുലിൻ നൽകിയത്.
'മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന് ഇൻസുലിൻ വേണം. എന്നാൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ മനഃപൂർവം അദ്ദേഹത്തിന് നൽകിയില്ല. പറയൂ, ബിജെപിക്കാരേ! ഇൻസുലിൻ ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ നൽകുന്നത്' -ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പ്രസ്താവനയിൽ പറഞ്ഞു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തനിക്ക് ജയിൽ അധികൃതർ ഇൻസുലിൻ നൽകിയില്ലെന്ന് കേജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു. എയിംസിൽ നിന്നുള്ള വിദഗ്‌ദ്ധരുമായി നടത്തിയ വീഡിയോ കൺസൾട്ടേഷനിൽ ഇൻസുലിന്റെ കാര്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.
എല്ലാ ദിവസവും 15 മിനിട്ട് ഡോക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി ഇന്നലെ തള്ളിയിരുന്നു. പ്രമേഹത്താൽ ബുദ്ധിമുട്ടുകയാണെന്നും രക്തത്തിലെ ഷുഗർ തോതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ തിഹാർ ജയിലിൽ 24 മണിക്കൂറും ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്. ജയിലിൽ ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകാനാകില്ല. അധികൃതർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിലേ സ്വകാര്യ ചികിത്സയ്ക്ക് അനുമതി നൽകാനാകൂ. ജയിലിൽ നിലവിൽ മികച്ച മെഡിക്കൽ സൗകര്യങ്ങളുണ്ട്. ചികിത്സയ്ക്ക് അധികൃതർ സൗകര്യം ഉറപ്പാക്കണം. പ്രത്യേക കൺസൾട്ടേഷൻ ആവശ്യമുണ്ടെങ്കിൽ എയിംസ് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡുമായി കൂടിയാലോചിക്കണം. ഇൻസുലിൻ നൽകണമോയെന്നതിലും ഡയറ്റ്- വ്യായാമം എന്നിവയിലും മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |