അഞ്ചു മാസം, അഞ്ചു സൂപ്പർ ഹിറ്റുകൾ.മലയാള സിനിമയുടെ പണപ്പെട്ടിയിൽ ഇതാദ്യമായി ആയിരംകോടി വീണു. അഞ്ചുമാസം കൊണ്ടാണ് വരുമാനനേട്ടം ആയിരം കോടിയിൽ എത്തുന്നത്. ഇന്ത്യൻ സിനിമയെത്തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് മലയാള സിനിമ. തമിഴിലും തെലുങ്കിലും മലയാളസിനിമകൾ കോടികൾ വാരുന്നു. മുടക്കുമുതലിന്റെ ഇരട്ടിയാണ് ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ വാരുന്നത്. മലയാള സിനിമയുടെ ഭാഗ്യവർഷം എന്ന് 2024നെ വിശേഷിപ്പിക്കാം. സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും തീർക്കുന്ന കാഴ്ച തുടരുന്നു.
മോളിവുഡിലെ ആദ്യ 200കോടി ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തിൽ മഞ്ഞുമ്മൽ ബോയ്സ് വാരിയത് 242 കോടിയാണ്. ഡബ്ബ് ചെയ്യാതെ തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത് 100 കോടി. കർണാടകയിൽ നിന്ന് 10 കോടി. ആടുജീവിതം ആഗോളതലത്തിൽ 150 കോടി പിന്നിടുന്ന യാത്രയിലാണ്. ഫഹദ് ഫാസിൽ നായകനായ ആവേശം കേരളത്തിൽ നിന്നുമാത്രം 77 കോടി നേടി കഴിഞ്ഞു. ആഗോളതലത്തിൽ 155 കോടി പിന്നിട്ടു. മറ്റൊരു ബ്ലോക്ബസ്റ്ററായ പ്രേമലു കർണാടയിലും തമിഴ്നാട്ടിലും ചരിത്രവിജയമാണ് തീർത്തത്. ആഗോളതലത്തിൽ 136 കോടി നേടുകയും ചെയ്തു. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങൾക്കു ശേഷം വിഷുവിന് ആവേശത്തിനൊപ്പമെത്തി ആഗോളതലത്തിൽ നേടിയത് 85 കോടി ആണ്. ഈ ആഴ്ച തിയേറ്ററിൽ പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിൽ എത്തി. അടുത്ത ആഴ്ച മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ടർബോ കൂടി എത്തുമ്പോൾ കണക്കുകൾ മാറും. പെട്ടിയിൽ പണത്തിന്റെ എണ്ണം കൂടും. പ്രേക്ഷകർ വൻപ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ നിരനിരയായി വരുന്നുണ്ട്. മമ്മൂട്ടിയുടെ അടുത്ത വരവാണ് ബസൂക്ക.ത്രിഡിയിൽ ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ.
'രാജാവിന് ' മാറ്റം
യുവപ്രേക്ഷകരാണ് ഇപ്പോൾ രാജാവ്. യഥാർത്ഥ അതിജീവനം ഒരു സംഘം സുഹൃത്തുക്കളിലൂടെ പറയുകയായിരുന്നു മഞ്ഞുമ്മൽ ബോയ് സ്. പ്രേമലുവിൽ കഥ പറയുന്ന രീതിയും ഹൈദരാബാദ് ജീവിതവും ആകർഷകമായി . ബംഗളൂരുവിലെ കോളേജിലെ പിള്ളേരും സ്നേഹം മാത്രം ലഭിക്കാത്ത അവരുടെ രംഗണ്ണനും സന്തത സഹചാരി അമ്പാനും എല്ലാ പ്രേക്ഷകരെയും കൈയിലെടുത്തു. നജീബിന്റെ സ്വപ്നങ്ങൾ , അയാളുടെ അതിജീവനം. ഇതു രണ്ടും അയാളെ പോലെ പ്രേക്ഷകരും ആഗ്രഹിച്ചു. അതിനാൽ ആടുജീവിതം പ്രേക്ഷകരുടെ കൂടി ജീവിതമായി മാറുന്നതായിരുന്നു കാഴ്ച. കോടമ്പാക്കത്തെ സിനിമ സ്വപ്നങ്ങളിലേക്കു എത്തുന്നവരുടെ പ്രതീക്ഷകൾ വർഷങ്ങൾക്കു ശേഷം ഊട്ടിയുറപ്പിച്ചത് യൗവ്വനത്തിൽ നിന്നായിരുന്നു.
ജനുവരി കാറ്റ്
അബ്രാഹം ഓസ്ലറിൽ നിന്ന് ആരംഭിച്ചതാണ് 2024ലെ കുതിപ്പ്. ഫെബ്രുവരിയിൽ ഭ്രമയുഗം തിയേറ്ററുകളെ തളച്ചു. മമ്മൂട്ടി ചിത്രം വാരിയത് 60 കോടി. ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും 50 കോടിക്ക് അരികിലെത്തി. പിന്നാലെ പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും. മാർച്ചിൽ ആടുജീവിതം. വിഷുവിന് ആവേശം, വർഷങ്ങൾക്കു ശേഷം. യുവകാണികൾക്കൊപ്പം സിനിമയുടെ കഥ ഇപ്പോഴും രാജാവായി ഇരിക്കുന്നു.
കഥ പറയുന്ന രീതിതന്നെ മാറി. നായക-നായിക സങ്കൽപ്പം പൊളിച്ചെഴുതപ്പെട്ടു. നായിക വേണമെന്നില്ല. പുതിയ കാഴ്ചയിലേക്ക് മലയാളസിനിമ വാതിൽ തുറന്നിട്ടിരിക്കുന്നതാണ് കാഴ്ച. കാണുവിൻ... ആസ്വദിക്കുവിൻ...ൽ നായിക വേണമെന്നില്ല. പുതിയ കാഴ്ചയിലേക്ക് മലയാളസിനിമ വാതിൽ തുറന്നിട്ടിരിക്കുന്നു. അതു കാണുവിൻ... ആസ്വദിക്കുവിൻ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |