കൊല്ലം: ആഴ്ചകൾക്ക് മുമ്പാണ് യുവതിയെ ഭർത്താവ് ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനന്റെ മകൾ കൃതി (26)യാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ എം. ആർ. എ 12ബിയിൽ വൈശാഖ് പൊലീസിൽ കീഴടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ.
വൈശാഖ് തന്റെ മകളെ കൊന്ന് കട്ടിലിൽ ഇട്ട്, അതിനടുത്തിരുന്ന് അവളുടെ ഫോണിൽ നിന്ന് കൂട്ടുകാരിയുമായി 20 മിനിട്ടോളം ചാറ്റ് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. 'ചേട്ടൻ പാവമാണ് ഞാൻ തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ന് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ട് തന്നു. എനിക്ക് നെഞ്ച് വേദന എടുക്കുന്നു. കിടക്കട്ടെ,നാളെ കാണാം'- എന്നായിരുന്നു ആ സന്ദേശമെന്ന് കൃതിയുടെ അച്ഛൻ പറഞ്ഞു.
വൈശാഖുമായിട്ടുള്ളത് കൃതിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഫേസ്ബുക്ക് സൗഹൃദം പ്രണയത്തിൽ കലാശിക്കുകയായിരുന്നു. കൃതിയുടെ മകളുടെ പിറന്നാൾ ദിനത്തിൽ അതിഥിയായെത്തിയ ഇയാൾ സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ഒമ്പത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവാവിന്റെ ആദ്യ വിവാഹമായിരുന്നു.
മാസങ്ങൾക്കുള്ളിൽ വൈശാഖ് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |