തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാൻ കെ.എസ്.എഫ്.ഇ സ്വർണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ലക്ഷം രൂപവരെ വായ്പയായി നൽകും. ആദ്യ നാലുമാസത്തേക്ക് പലിശനിരക്ക് മൂന്നു ശതമാനമായിരിക്കും. തുടർന്ന്, സാധാരണ പലിശ. നോർക്ക ഐ.ഡിയുള്ള, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കുവന്ന പ്രവാസികൾക്കും ഈ വായ്‌പ നേടാം.
പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപവരെ മൂന്ന് ശതമാനം പലിശനിരക്കിൽ വായ്പ നൽകും. 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ നിലവിലെ പലിശനിരക്കിൽ നിന്ന് ഒരു ശതമാനം കുറച്ച് എട്ടര ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. തിരിച്ചടവ് കാലാവധി 24 മാസം. 'ഡെയ്ലി ഡിമിനിഷിംഗ്" രീതിയിൽ 11.5 ശതമാനമായിരിക്കും പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11 ശതമാനമാകും.
എഫ്.ഡി., ബാങ്ക് ഗ്യാരന്റി, സ്വർണം എന്നിവ ജാമ്യം നൽകുന്നവർക്ക് പലിശ 10.5 ശതമാനം. വ്യാപാരികൾക്ക് രണ്ടുവർഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ നൽകും. ഓരോ ഗ്രൂപ്പിലും 20പേർ വീതം. എല്ലാ മാസവും നിശ്ചിതതുക എല്ലാവരും അടയ്ക്കണം. നാലുമാസത്തിന് ശേഷം ആവശ്യക്കാർക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുൻകൂറായി നൽകും. നാലുമാസത്തിന് ശേഷം തുക കൈപ്പറ്റുന്നവർക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാൾ തുക ലഭിക്കും.
കുടിശികക്കാർക്ക് ആശ്വാസമായി ജൂൺ 30വരെ എല്ലാ റവന്യു റിക്കവറിയും നിറുത്തിവയ്ക്കും. 2019-20ലെ കുടിശിക നിവാരണ ഇളവ് പദ്ധതികൾ ജൂൺ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ പദ്ധതികളുടെയും ഈവർഷം മാർച്ച് 21 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ തവണകൾക്ക് പിഴപ്പലിശ ഒഴിവാക്കി.
ആശ്വാസ പദ്ധതി
ഒരുലക്ഷം രൂപവരെ വായ്‌പ. പലിശ ആദ്യ 4 മാസത്തേക്ക് 3%
പ്രവാസി ചിട്ടി അംഗങ്ങൾക്ക് വായ്‌പ ഒന്നരലക്ഷം രൂപവരെ; പലിശ 3%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |