ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വിദേശത്ത് നിന്ന് വമ്പൻ ഓക്‌സിജൻ എത്തിക്കാൻ ഏഴ് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ. ലിക്വിഡ് ഓക്‌സിജൻ നിറച്ച ക്രൈയോജനിക് കണ്ടെയ്‌നറുകൾ എത്തിക്കാൻ ഓപ്പറേഷൻ സമുദ്ര സേതു -2 എന്ന പേരിലാണ് യുദ്ധക്കപ്പലുകൾ ഇന്ത്യ ഉപയോഗിക്കുന്നത്.
40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി മനാമയിൽ നിന്ന് മുംബയിലേക്ക് ഐ.എൻ.എസ് തൽവാർ പുറപ്പെട്ടു. മരുന്നുകളും മറ്റുമെത്തിക്കാനായി ഐ.എൻ.എസ് കൽക്കത്ത ദോഹയിലെത്തി.
അതിന് ശേഷം കുവൈത്തിലേക്ക് പോയി ഓക്‌സിജൻ ടാങ്കറുകളും എടുക്കും. ഐ.എൻ.എസ് ഐരാവത് സിംഗുപ്പുരിലേക്ക് തിരിച്ചിട്ടുണ്ട്. ഐ.എൻ.എസ് ജലാശ്വയും പുറപ്പെടാനൊരുങ്ങുകയാണ്. ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് ത്രികണ്ട്, ഐ.എൻ.എസ് തബർ എന്നിവയും മിഷന് വേണ്ടി ഉപയോഗിക്കുമെന്ന് നേവി വക്താവ് അറിയിച്ചു.
നിലവിൽ വ്യോമസേനയുടെ സി- 17 ഗ്ലോബ്മാസ്റ്റർ -3, ഐ.എൽ-76 എന്നിവ വിദേശത്ത് നിന്ന് ക്രൈയോജനിക്ക് കണ്ടെയ്‌നറുകൾ എത്തിക്കുന്നുണ്ട്. വിദേശത്ത് നിന്ന് 47 കണ്ടെയ്‌നറുകൾ എത്തിച്ചു. ഇതൂകൂടാതെ രാജ്യത്തിനകത്ത് 2271 മെട്രിക് ടൺ ശേഷിയുള്ള 109 കണ്ടെയ്‌നറുകൾ വിവിധയിടങ്ങളിലെത്തിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ സേനകളുടെ പ്രവർത്തനം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |