കൊച്ചി:മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെ.സുധാകരൻ പറഞ്ഞ മറുപടി.
• പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തൽ?
പാർട്ടിക്കകത്ത് പാർട്ടി വിരുദ്ധരുണ്ടാകും. പിണറായി അതിനെക്കുറിച്ച് അന്വേഷിക്കട്ടെ.
• ആർ.എസ്.എസുമായുള്ള അടുപ്പം?
അതൊക്കെ എന്നെ അക്രമിയായി ചിത്രീകരിക്കാനാണ്. അതൊന്നും കാട്ടി വിരട്ടേണ്ട. ഞാൻ ബി.ജെ.പിയിൽ ചേരുമെന്ന് നിരന്തരം പ്രചരിപ്പിച്ചപ്പോൾ 'എനിക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന്' പറഞ്ഞതാണ്. ഇതുവരെ പോയില്ലല്ലോ?
• പ്രശാന്ത് ബാബുവിന്റെ ആരോപണം?
പാർട്ടി വിട്ട് പോയവരാണ് അവർ. സി.പി.എമ്മിന്റെ തണലിലാണ് ഇപ്പോൾ. ഞാനാണ് അയാൾക്ക് തൊഴിൽ കൊടുത്തത്. കൂത്തുപറമ്പിൽ എന്നെ പൊതുയോഗത്തിന് കൊണ്ടുപോയി ഗുണ്ടകൾക്ക് ഒറ്റിക്കൊടുത്തത് തെളിവ് സഹിതം ബോദ്ധ്യപ്പെട്ടപ്പോൾ പുറത്താക്കിയതാണ്. മമ്പറം ദിവാകരൻ പാർട്ടിക്ക് പുറത്തോ അകത്തോ എന്നറിയില്ല.
• മുഖ്യമന്ത്രിയെ കണ്ട സുഹൃത്ത്?
അതെങ്ങനെ എനിക്ക് പറയാൻ കഴിയും.
• നാല്പാടി വാസു വധകേസിൽ പ്രതിയല്ലേ?
ഞാനല്ല, എന്റെ ഗൺമാനാണ് പ്രതി. മട്ടന്നൂരിനടുത്ത് കാർ തടഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഗൺമാൻ വെടിവച്ചതാണ്. എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി വേദികളിൽ പിണറായി പ്രസംഗിച്ചിട്ടുണ്ട്. 13 വർഷം എന്റെ വീടിന് പാർട്ടി പ്രവർത്തകർ കാവൽ നിന്നു. ഇ.പി.ജയരാജൻ വധശ്രമക്കേസിലും പ്രതിയല്ല. എന്നെ അക്രമിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. ഇനിയും തുടർന്നാൽ പിണറായി വിജയന്റെ രണ്ടാമദ്ധ്യായം ഞങ്ങൾ തുറക്കും.
കണ്ണൂർ ഡി.സി.സി സെക്രട്ടറി
കണ്ടോത്ത് ഗോപി പറഞ്ഞത്
അടിയന്തരാവസ്ഥക്കാലത്ത് ദിനേശ് ബീഡി സൊസൈറ്റിയിൽ 26 തൊഴിലാളികളെ നിയമിച്ചിരുന്നു. ഇവരെ സി.പി.എം പിരിച്ചുവിട്ടപ്പോൾ എന്റെ നേതൃത്വത്തിൽ സമരം നടന്നു. അതിനെ എതിർക്കാനെത്തിയ പിണറായി കൊടുവാളുകൊണ്ട് എന്റെ കഴുത്തിന് വെട്ടി. തടുത്തപ്പോൾ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. പരാതി നൽകിയെങ്കിലും കേസ് തേച്ചുമായ്ച്ച് കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |