
കഴക്കൂട്ടം: മദ്യപിച്ചെത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 65 വയസുള്ള മുത്തശ്ശിയെ പേരക്കുട്ടി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കഠിനംകുളം ചാന്നാങ്കര താബൂക്ക് കമ്പനിക്ക് സമീപമുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെ 9.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വെട്ടുതുറ പുതുവൽ പുരയിടത്തിൽ മേഴ്സി കൊല്ലപ്പെട്ട സംഭവത്തിൽ മേഴ്സിയുടെ മകൾ പരേതയായ ബിന്ദുവിന്റെ മകൻ ഷിബിനെ (23) കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര കൂട്ടച്ചാൽ അങ്കണവാടിക്കും മത്സ്യത്തൊഴിലാളികൾ വല നന്നാക്കുന്ന ഷെഡിനും സമീപത്തെ വാടകവീട്ടിലാണ് മേഴ്സി താമസിച്ചിരുന്നത്. മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ ഷിബിനും സഹോദരനും ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നു. മത്സ്യബന്ധന ഷെഡുകളിൽ ജോലി ചെയ്താണ് മേഴ്സി കുടുംബം പുലർത്തിയിരുന്നത്.
സംഭവം ഇങ്ങനെ
ഷിബിൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം രാവിലെയോടെ മദ്യപിച്ചെത്തിയ ഷിബിനെ മേഴ്സി ചോദ്യം ചെയ്യുകയും വഴക്കുപറയുകയും ചെയ്തു. ഇതിലുള്ള വിരോധത്താൽ പ്രകോപിതനായ പ്രതി മേഴ്സിയെ ക്രൂരമായി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ കുത്തി മുറിവേല്പിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തി കൈയിലേന്തി അടുത്തുള്ള വലപ്പരപ്പിലെത്തിയ ഷിബിൻ, അവിടെ ജോലിയിലുണ്ടായിരുന്ന തൊഴിലാളികളോട് 'ഞാൻ അവരെ കൊന്നിട്ടുണ്ട്" എന്ന് വിളിച്ചുപറഞ്ഞു. പരിഭ്രാന്തരായ നാട്ടുകാർ ഉടൻ വീട്ടിലെത്തിയപ്പോൾ മേഴ്സി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെ പിടികൂടിയത്
ബാറിന് സമീപത്തുനിന്ന്
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ ഓട്ടോ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കഠിനംകുളത്തിനടുത്തുള്ള ബാറിന് സമീപത്ത് നിന്നാണ് കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം സ്ഥലത്തെത്തി ഫോറൻസിക്,ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |