
തൃശൂർ: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ കുക്കറിൽ തിളച്ചിരുന്ന ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവുമായി അടുപ്പൂട്ടി തെങ്ങിങ്കൽ ബിനീഷ് (40) പിടിയിലായി. കുന്നംകുളം അടുപ്പൂട്ടിയിലെ വീട്ടിൽ കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ രകേഷ് എന്നിവരടങ്ങുന്ന സംഘവും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
അടുപ്പൂട്ടിയിലെ വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് അന്വേഷണസംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട തിരച്ചിലിനിടെ അടുക്കളയിലെ കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിന്റെ മണം അനുഭവപ്പെട്ടതാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ അടുപ്പിൽ തിളച്ചിരുന്ന ചോറിനുള്ളിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തി.
പ്രതിയായ ബിനീഷ് മുൻപും രണ്ട് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും കത്തിവീശി ആക്രമിച്ച കേസിലെ പ്രതി കൂടിയാണിയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |