
തിരുവനന്തപുരം: സഹോദരി ഭർത്താവിനെ സ്വന്തം പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ മന്ത്രി സണ്ണി ജോസഫിന് വിശാല കെപിസിസി യോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ വിമർശിച്ചു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനു ശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശുപാർശകളുമായി വരുമ്പോൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ശുപാർശകൾ കൃത്യമായി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കാവൂ. സർക്കാർ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തും. പാകപ്പിഴകൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെയും പാർട്ടിയെയും ഏകോപിപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നു. 2011 ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനാണ് ആവശ്യമുന്നയിച്ചത്. പി.ജെ.കുര്യനും എം. എം. ഹസനും പിന്തുണച്ചു. സർക്കാരും പാർട്ടിയും പരസ്പരം സഹകരിച്ചു മുന്നോട്ട് പോകണമെന്ന് പി.ജെ.കുര്യൻ പറഞ്ഞു.
തനിക്കെതിരെ ഒരു വിമർശനവും യോഗത്തിലുണ്ടായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട്
വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ബന്ധുവെന്ന നിലയിലല്ല നിയമനം. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് യോഗ്യത, അയോഗ്യത മാനദണ്ഡമില്ല. അപേക്ഷ വിളിച്ച്, പരീക്ഷയും അഭിമുഖവും നടത്തി എടുക്കുന്ന നിയമനമല്ല.
തൻ്റെ സഹോദരനെയല്ല നിയമിച്ചത്. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റും തിരഞ്ഞെടുപ്പിൽ തന്റെ ചീഫ് ഏജന്റുമായ,രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ളയാളെയാണ് നിയമിച്ചത്. മന്ത്രിയായ തന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന നല്ലൊരു വ്യക്തിയെന്ന നിലയിലാണ് നിയമിച്ചത്. സഭയിൽ പോലും പ്രതിപക്ഷ നേതാവ് തന്നെ വിമർശിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |