
തൃപ്പൂണിത്തുറ: വേമ്പനാട്ടുകായലിൽ വീണ്ടും പോളപ്പായൽ ശല്യം രൂക്ഷം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ഫിഷ് ലാൻഡിംഗ് സെന്റർ പരിസരത്തും പുറംകായലിലും പോളപ്പായൽ തിങ്ങിനിറഞ്ഞതോടെ വള്ളങ്ങൾ വെള്ളത്തിലിറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ദിവസങ്ങളായി തൊഴിൽ നഷ്ടപ്പെട്ടു. കൂട്ടമായി എത്തുന്ന പായൽക്കെട്ടുകൾ ഇടിച്ചുകയറി ഊന്നിവലക്കുറ്റികൾ ഒടിയുന്നതും വലകൾ കീറുന്നതും പതിവായി.
ഒഴുക്കുവല ഉപയോഗിക്കുന്നവരുടെ വലകളിലും പായൽ കയറി മത്സ്യബന്ധനം അസാദ്ധ്യമായി. ചീനവലകൾ വെള്ളത്തിലേക്ക് താഴ്ത്താൻ കഴിയാത്തതും തൊഴിലാളികൾക്ക് തിരിച്ചടിയായി. ദിവസങ്ങളോളം തൊഴിൽ മുടങ്ങുമ്പോൾ വള്ളത്തിന്റെ വായ്പ, വലകളുടെ അറ്റകുറ്റപ്പണി, കുടുംബച്ചെലവ് തുടങ്ങിയവ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലേക്കാണ് തൊഴിലാളികൾ നീങ്ങുന്നത്.
പായൽക്കെട്ടുകൾക്കൊപ്പം അട്ടകളുടെയും പായൽപ്പാമ്പുകളുടെയും ശല്യവും വർദ്ധിച്ചതായി തൊഴിലാളികൾ പറയുന്നു. വെള്ളത്തിലിറങ്ങി കക്ക വാരുന്നവരും വല വലിക്കുന്നവരും അട്ടശല്യത്തിൽ പൊറുതിമുട്ടുകയാണ്. ചുണ്ണാമ്പ്, മണ്ണെണ്ണ തുടങ്ങിയവ പുരട്ടിയാണ് അട്ടകളെ ശരീരത്തിൽ നിന്ന് നീക്കുന്നത്. കടിയേറ്റ ഭാഗത്ത് വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതായി തൊഴിലാളികൾ പറയുന്നു.
പരമ്പരാഗത മത്സ്യബന്ധന
മേഖല പ്രതിസന്ധിയിൽ
തൃപ്പൂണിത്തുറ, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂർ, പനങ്ങാട്, നെട്ടൂർ തുടങ്ങിയ മേഖലകളിലെ ഉൾനാടൻ ജലാശയങ്ങളിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന നിരവധി തൊഴിലാളി കുടുംബങ്ങളാണ് പോളപ്പായൽ ശല്യത്തിന്റെ നേരിട്ടുള്ള ഇരകൾ. കാലവർഷം ശക്തമായതോടെ കടലിലും കായലിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളും മറ്റും ഉണ്ടാകുന്നതിനിടയിലാണ് പോളപ്പായൽ കൂടി പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പായൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നും മത്സ്യബന്ധനം നടത്താൻ കഴിയാത്ത തൊഴിലാളികൾക്ക് അടിയന്തര ഭക്ഷ്യ, ധനസഹായം അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
പോളപ്പായൽ നീക്കം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ പുനഃസ്ഥാപിക്കുന്നതിനും ഫിഷറീസ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
ഇ.എസ്. ജയകുമാർ
മത്സ്യത്തൊഴിലാളി കോൺഗ്രസ്
തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |