
കൊച്ചി: ഒരു വർഷത്തിനകം കാരിക്കാമുറിയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കാൻ നീക്കം. നിലവിലെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം കാരിക്കാമുറിയിൽ നിർമ്മിക്കുന്ന ടെർമിനലിന്റെ ഒന്നാംഘട്ട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ സാങ്കേതിക അനുമതി നൽകി. ഇതോടെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് കടക്കും. സെപ്തംബർ ആദ്യവാരം ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. നിർമ്മാണ കരാർ ലഭിച്ചാൽ ഏകദേശം ഒരു വർഷത്തിനകം ഒന്നാംഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്രതീക്ഷ. കാരിക്കാമുറിയിലെ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്.
സമഗ്ര വികസനം
13 കോടി രൂപയാണ് ഒന്നാംഘട്ട പദ്ധതിയുടെ അടങ്കൽതുക.
കെട്ടിടനിർമ്മാണത്തിനൊപ്പം ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പദ്ധതിയിൽ ഉൾപ്പെടും. ഭാവിയിൽ ടെർമിനൽ ലംബമായി വികസിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ ബസ് ടെർമിനൽ കെട്ടിടം, ബസ് ബേകൾ, ബസുകൾക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള കവാടങ്ങൾ, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ ഒരുക്കും. സി.സി ടിവി, പൊതു അറിയിപ്പ് സംവിധാനം എന്നിവയും സജ്ജമാക്കും.
സ്റ്റീൽ സ്ട്രക്ചറിൽ 465.5 ചതുരശ്രമീറ്റർ തറ വിസ്തീർണവും 1283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണവുമുള്ള ടെർമിനലാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കാത്തിരിപ്പിന് വിരാമം
കാരിക്കാമുറിയിൽ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതി വർഷങ്ങളായി പല നിർദ്ദേശങ്ങളിലൂടെ കടന്നുപോയ ശേഷം
കെ.എസ്.ആർ.ടി.സിയുടെ ഭൂമിയുടെ ഒരു ഭാഗം വൈറ്റില മൊബിലിറ്റി ഹബ്ബിലെ ഭൂമിയുമായി കൈമാറ്റം ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങൾ നേരത്തെ ഉയർന്നിരുന്നു.
വൈറ്റിലയിലെ ഭൂമിയുടെ ചതുപ്പുനില സ്വഭാവം കാരണം നിർമ്മാണച്ചെലവ് ഉയരുമെന്ന ആശങ്കയിൽ കെ.എസ്.ആർ.ടി.സി ഇതിനെ എതിർത്തു.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഉപയോഗിക്കുന്ന സംയോജിത ടെർമിനൽ എന്ന ആശയവും പിന്നീട് പരിഗണിക്കപ്പെട്ടെങ്കിലും അതിലും തീരുമാനമായില്ല.
കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിൽനിന്ന് 12 കോടി രൂപ സമാഹരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമവും മുന്നോട്ടുപോയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |