
കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം നിലകൊള്ളുന്ന വേലവെളിപ്പറമ്പിന്റെ ഗേറ്റ് തകർക്കാനുളള നീക്കങ്ങളെ തുടർന്ന് സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ. നാലര ഏക്കർ വരുന്ന വേലവെളിപ്പറമ്പ് ക്ഷേത്രചടങ്ങുകൾക്കുള്ള സ്ഥലമാണെങ്കിലും ദേവസ്വം വകയല്ലെന്ന ആർ.ഡി.ഒയുടെ ഉത്തരവിനെ തുടർന്നാണ് ഇതിലൂടെ റോഡ് വേണമെന്ന ആവശ്യവുമായി രംഗത്തുള്ള ചിലർ ഗേറ്റ് പൊളിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
തന്റെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന ആർ.ഡി.ഒയുടെ ഇമെയിൽ നിർദ്ദേശത്തിൽ പള്ളുരുത്തി പൊലീസ് കണ്ടാലറിയാവുന്നവർക്കെതിരെ കേസുമെടുത്തിരുന്നു. തിരുവോണത്തിനുൾപ്പടെ പത്തോളം പൊലീസുകാർ ബസുമായി ഗേറ്റിന് കാവലുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം കൊച്ചിൻ ദേവസ്വം ബോർഡാണ് വേലവെളിപ്പറമ്പിന് ചുറ്റും മതിൽ പണിയുന്നതും പൊളിഞ്ഞുപോയ ഗേറ്റ് മാറ്റിവച്ചതും.
ചെറിയ ഗേറ്റ് തുറന്നുകിടക്കുകയാണെങ്കിലും ആർ.ഡി.ഒ ഉത്തരവിന്റെ മറവിൽ വലിയ ഗേറ്റ് മാറ്റാനാണ് ഇതിലൂടെ വഴിതുറക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ നീക്കങ്ങൾ.
ക്ഷേത്രചടങ്ങുകൾക്കുള്ള ഭൂമിയാണെങ്കിലും ദേവസ്വത്തിന്റേതല്ലെന്ന സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണയുടെ വിചിത്ര ഉത്തരവാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഇത് റവന്യൂ പുറമ്പോക്കാണെന്നുള്ള മുൻ ആർ.ഡി.ഒമാരുടെ രണ്ട് ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വില്ലേജ് ഓഫീസർക്കെതിരെ
പൊലീസിൽ പരാതി
ആർ.ഡി.ഒ ഉത്തരവിനെ തുടർന്ന് ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി സമീപിച്ച സംഘത്തെയും കൂട്ടി സംഘർഷാവസ്ഥ സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്തെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന് രാമേശ്വരം വില്ലേജ് ഓഫീസർക്കെതിരെ കേസെടുക്കണമെന്ന് അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണ സമിതി സെക്രട്ടറി പി.സി. ഉണ്ണികൃഷ്ണൻ പള്ളുരുത്തി പൊലീസിൽ ഇന്നലെ പരാതി നൽകി. 22ന് ആർ.ഡി.ഒ ഉത്തരവ് ഇറങ്ങും മുമ്പും ഇതിന് ശേഷവും ഇതേ ആവശ്യവുമായി ദേവസ്വം ഓഫീസറെയും ഇയാൾ പലവട്ടം ശല്യം ചെയ്തെന്നും പരാതിയിലുണ്ട്. കൂടാതെ 'കളക്ടർ തിരുവനന്തപുരം" എന്ന വ്യാജ കാൾ ഐ.ഡി ഉപയോഗിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ഫോൺ വിളിച്ചെന്നും ഇതിന്റെ തെളിവുകൾ നൽകാമെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |