
കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലും എറണാകുളം നഗരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പെരിയാർവാലി കനാലുകളിൽ ജലവിതരണം മുടങ്ങുകയും കുറയുകയും ചെയ്തതിനാൽ കിണറുകളിൽ ഉൾപ്പടെ ജലനിരപ്പ് താഴുകയാണ്. പമ്പിംഗ് തകരാറുകളും നിരന്തരമുള്ള പൈപ്പ് പൊട്ടലുകളുമാണ് കൊച്ചി നഗരപ്രദേശങ്ങളിലെ പ്രശ്നം. കോർപ്പറേഷൻ അതിർത്തിയിൽ സ്വകാര്യ ഏജൻസിയായ സൂയസിനാണ് ആറ് മാസമായി ജലവിതരണ, അറ്റകുറ്റപ്പണികളുടെ ചുമതല. ഇവരുടെ പരിചയക്കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഫോർട്ട് കൊച്ചി, പള്ളുരുത്തി മേഖലകൾക്ക് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജലവിതരണം തടസപ്പെട്ടു. പമ്പിംഗ് സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടും ജലവിതരണം പൂർണതോതിൽ പുന:സ്ഥാപിക്കാനായിട്ടില്ല. പ്രശ്നങ്ങൾ മൂന്നോ നാലോ ദിവസത്തിനകം പരിഹരിക്കാനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.
തകരാർ പരിഹരിച്ചു, പക്ഷെ പ്രയോജനമില്ല
പശ്ചിമ കൊച്ചിയിലെ ജലവിതരണത്തെ ബാധിച്ച പാഴൂരിലെ തകരാർ പരിഹരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. എന്നാൽ തകരാർ പരിഹരിച്ചതിന്റെ പ്രയോജനം വിതരണ ലൈനുകളിൽ പൂർണമായി പ്രതിഫലിക്കാൻ സമയമെടുക്കും. അതിനാൽ ജലവിതരണം സാധാരണ നിലയിലാകാൻ കാലതാമസമുണ്ടാകും.
മരട് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽനിന്നും ആലുവയിൽനിന്നും പെരുമാനൂരിലെത്തിക്കുന്ന വെള്ളം പമ്പ് ചെയ്താണ് പശ്ചിമ കൊച്ചിയിലടക്കം പ്രധാനമായും ജലവിതരണം നടത്തുന്നത്. ഈ സംവിധാനങ്ങളിലെ തകരാറുകൾ പരിഹരിച്ച് വെള്ളം കാര്യക്ഷമമായി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് വാട്ടർ അതോറിട്ടി.
ചേരാനല്ലൂരിലും കുടിവെള്ളമില്ല
ചേരാനല്ലൂർ മേഖലയിലും ജലലഭ്യതക്കുറവ് തുടരുകയാണ്. മാസങ്ങളായി ഇവിടേക്ക് കുടിവെള്ളമെത്തിയിട്ട്. പുഴയിലൂടെയും ചതുപ്പുപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായിട്ടില്ല.
പൈപ്പ് ലൈനിൽനിന്ന് പ്രതീക്ഷിച്ച അളവിൽ വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളം പമ്പ് ചെയ്യുന്നതിനും ചോർച്ച പരിശോധിക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ
ഫോർട്ട് കൊച്ചി,
പള്ളുരുത്തി,
ഗാന്ധിനഗർ,
ഇടക്കൊച്ചി,
വടുതല വെസ്റ്റ്,
വൈറ്റില,
അയ്യപ്പൻകാവ്,
പനമ്പിള്ളി നഗർ,
എറണാകുളം നോർത്ത്,
ടി.ഡി റോഡ്,
കലൂർ -കതൃക്കടവ്,
വെണ്ണല,
ഇടപ്പള്ളി,
ചേരാനല്ലൂർ,
കുന്നത്തുനാട്,
കിഴക്കമ്പലം,
പൂതൃക്ക,
പുത്തൻകുരിശ്.
പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ലഭ്യമായ വെള്ളം കാര്യക്ഷമമായി വിതരണം ചെയ്യാനാണ് ശ്രമം. പൈപ്പ് പൊട്ടലുകൾക്കും ചോർച്ചകൾക്കും പുറമെ ജലവിതരണ ശൃംഖലയിലെ മറ്റു തടസങ്ങളും പരിശോധിക്കുന്നുണ്ട്.
സുമ ഡി.നായർ
എക്സിക്യുട്ടീവ് എൻജിനിയർ
വാട്ടർ അതോറിട്ടി
എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |